തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ടു കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സ്വര്‍ണ വ്യാപാരിയും സുഹൃത്തും വന്ന കാര്‍ പത്തംഗ ക്രിമിനല്‍സംഘം വളയുന്നതാണ് ദൃശ്യങ്ങളില്‍. ഈ സമയം, ദേശീയപാതയില്‍ വന്ന സ്വകാര്യ ബസിന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

തൃശൂര്‍ ദേശീയപാതയിലെ കല്ലിടുക്കില്‍ പട്ടാപകലായിരുന്നു സ്വര്‍ണ കവര്‍ച്ച. രണ്ടരക്കിലോ സ്വര്‍ണമാണ് കവര്‍ന്നത്. മൂന്നു കാറുകളിലായെത്തിയ പത്തംഗ സംഘമായിരുന്നു കൊള്ളസംഘം. കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണവുമായി രണ്ടു പേരായിരുന്നു കാറില്‍ വന്നിരുന്നത്. സ്വര്‍ണ വ്യാപാരിയായ തൃശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയും സുഹൃത്ത് കൊരട്ടി സ്വദേശിയായ റോജി തോമസും. ഇവരുടെ കാര്‍ കല്ലിടുക്ക് എത്തിയപ്പോഴാണ് മൂന്നു കാറുകള്‍ വളഞ്ഞത്. തൊട്ടുപിന്നിലുണ്ടായിരുന്ന സ്വകാര്യ ബസിന്റെ കാമറയില്‍ കവര്‍ച്ചാ സംഘത്തിന്റെ കൊള്ളയടിക്കല്‍ ദൃശ്യം തല്‍സമയം പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. 

വ്യാപാരിയേയും സുഹൃത്തിനേയും കാറില്‍ നിന്നിറക്കി മറ്റു രണ്ടു വണ്ടികളില്‍ കയറ്റി. വ്യാപാരിയുടെ കാര്‍ കവര്‍ച്ച സംഘാംഗങ്ങള്‍ ഓടിച്ചു പോയി. പിന്നീട്, സ്വര്‍ണമെടുത്ത ശേഷം വഴിയില്‍ ഉപേക്ഷിച്ചു. വ്യാപാരിയേയും സുഹൃത്തിനേയും ദേശീയപാതയില്‍ രണ്ടിടത്തായി ഇറക്കിവിട്ടു. മുഖംമൂടി ധരിച്ച കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. രണ്ടു കോടിയുടെ സ്വര്‍ണമാണ് തട്ടിയെടുത്തത്.

ENGLISH SUMMARY:

Gold robbery at Thrissur-palakkad NH