students-death

TOPICS COVERED

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ളസ് വണ്‍ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സുഹൃത്തുക്കളായ പതിനേഴ് വയസുളള ദേവനന്ദ, പതിനാറു വയസുളള ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പാഠപുസ്തകങ്ങളുമായി ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളുടെ മരണം നാടിന് തീരാവേദനയായി. പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്റെ മകൾ പതിനേഴ് വയസുള്ള ദേവനന്ദ, അമ്പലംകുന്ന് ചെങ്കൂർ തെക്കുംകര വീട്ടിൽ നൗഷാദിന്റെ മകൻ പതിനാറു വയസ്സുള്ള ഷെബിൻഷാ എന്നിവരാണ് മരിച്ചത്. ദേവനന്ദയെ കാണാതായെന്ന പരാതിയാണ് പൂയപ്പളളി പൊലീസില്‍ ആദ്യം ലഭിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷെബിന്‍ഷായെയും കാണാതായെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായുളള തിരച്ചില്‍ തുടരുന്നതിനിടെയാണ് ശാസ്താംകോട്ട തടാകത്തില്‍ ഇരുവരുടെയും മൃതദേഹം പൊങ്ങിയത്. 

തടാകത്തിന്റെ കരയില്‍ സ്കൂള്‍ ബാഗും നോട്ടുബുക്കുകളുമൊക്കെ ഉണ്ടായിരുന്നു. ഏറെ നാളായി സൗഹൃദത്തിലായിരുന്നു ദേവനന്ദയും ഷെബിന്‍ഷായും. ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്കൂളില്‍ പോകാതെ കൊട്ടാരക്കര എത്തിയശേഷം ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ.