വാശിയേറിയ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഡല്‍ഹി സര്‍വകലാശാല. ആശയങ്ങള്‍ മാത്രമല്ല വാഗ്ദാനങ്ങളും പണവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. എബിവിപിയും എന്‍എസ്യുവും തമ്മിലാണ് പ്രധാന പോരാട്ടം. AISA - SFI സഖ്യവും മത്സരരംഗത്തുണ്ട്. നാളെ നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും.
എബിവിപിക്ക് ആധിപത്യമുള്ള ക്യാന്പസാണ് ഡല്‍ഹി സര്‍വകലാശാല. കഴിഞ്ഞ തവണ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സീറ്റുകള്‍ എബിവിപി പിടിച്ചപ്പോള്‍ വൈസ് പ്രസിഡൻ്റ് പദം മമാത്രം എന്‍ എസ്യു നേടി. ഇത്തവണ നാല് സീറ്റും കൈക്കലാക്കാനാണ് എബിവിപി ശ്രമം.
ക്യാംപസ് പരിഷ്കാരങ്ങള്‍, സൗകര്യങ്ങള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഫീസ് വര്‍ധനക്ക് തടയിടല്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ മത്സര രംഗത്തുള്ള എബിവിപിയും എന്‍എസ് യുവും AISA - SFI സഖ്യവും നല്‍കുന്നു. സുരക്ഷിതമായ ക്യാന്പസ്, കൂടുതല്‍ വനിത ഹോസ്റ്റല്‍, ICC തുടങ്ങി വിദ്യാര്‍ഥിനികളുടെ വോട്ട് ഉറപ്പാക്കാനുള്ള പ്രത്യേക വാഗ്ദാനങ്ങളും മൂവരും മുന്നോട്ട് വച്ചിട്ടുണ്ട്. ക്യാന്പസില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എന്‍എസ് യു. എബിവിപിയും എന്‍എസ്യുവും വനിത പ്രാതിനിധ്യം ഒന്നിലൊതുക്കിയപ്പോള്‍ AISA - SFI സഖ്യം മൂന്ന് സീറ്റും നല്‍കി. മലയാളി അനാമിക കെ യാണ് ജോയിന്റെ് സെക്രട്ടറി സ്ഥാനാര്‍ഥി.
അതേസമയം തിരഞ്ഞെടുപ്പിനായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിനെ വിമര്‍ശിച്ച ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കലല്ലിത് ജനാധിപത്യത്തിന്‍റെ ഉത്സവമാണെന്ന് ഓര്‍മ്മിപ്പിച്ചു. പ്രചാരണത്തിനിടെപൊതു സ്വത്ത് നശിപ്പിച്ചതില്‍ കര്‍ശന നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.