കാമുകിയുടെ ആഢംബര ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി വീടുകളില്‍ കയറി മോഷണം നടത്തിയ പ്രതി പിടിയില്‍. നിമയവിദ്യാര്‍ഥിയായ അബ്ദുൾ ഹലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ജൗന്‍പൂര്‍ സ്വദേശിയായ അബ്ദുൾ ഹലീം ഒരാഴ്ച്ചയ്ക്കിടെ മൂന്നുവീടുകളിലാണ് മോഷണം നടത്തിയത്.
ലഖ്നൗവിലെ ഗോമതി നഗറില്‍ അടുത്തിടെ വലിയൊരു മോഷണ പരമ്പര തന്നെ നടന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സമഗ്രമായ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലടക്കം തെളിവായി പൊലീസിന് ലഭിച്ചു. കാമുകിയുടെ വിലയേറിയ ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാനായാണ് മോഷണം നടത്തിയതെന്ന് അറസ്റ്റിലായതിന് പിന്നാലെ പ്രതി തുറന്നുപറഞ്ഞു. ഐഫോൺ വാങ്ങൽ, ക്ലബ്ബുകളിൽ പോകൽ, ഷോപ്പിംഗ് മാളുകള്‍ സന്ദര്‍ശിക്കല്‍, സിനിമ കാണൽ തുടങ്ങിയവയിലെല്ലാം തല്‍പരയാണ് കാമുകിയെന്നും, അതെല്ലാം നിറവേറ്റാന്‍ മോഷണമല്ലാതെ മറ്റുവഴികളൊന്നും കണ്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
പലയിടത്തുനിന്നായി മോഷ്ടിച്ച പണവും സ്വര്‍ണവും പ്രതിയുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതി മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ ഗൃഹനാഥന്‍ സെക്യൂരിറ്റി അലാറം അടിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനായാണ് പ്രതിയെ കുടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് കേസന്വേഷിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേശവ് കുമാര്‍ പറഞ്ഞു. വീട്ടിലെ സിസിടിവി പരിശോധിച്ച ഗൃഹനാഥന്‍ കളളനെ കൃത്യമായി കാണുകയും സംഭവം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിലെ പ്രതിയുടെ നീക്കങ്ങള്‍ കൂടി കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പൊലീസ് നിമയവിദ്യാര്‍ഥി കൂടിയായ അബ്ദുൾ ഹലീമിനെ അറസ്റ്റുചെയ്തത്.