72 ദിവസത്തെ കേരളത്തിന്‍റെയും കര്‍ണാടകയുടെയും പ്രാര്‍ത്ഥനങ്ങള്‍ വിഫലമാക്കി അര്‍ജുന്‍ വിടവാങ്ങി. മരണശേഷവും അര്‍ജുനായി പൊരുതിയ മൃതദേഹം തിരിച്ചുകിട്ടാനായി സമരം ചെയ്ത മനാഫ് എന്ന ലോറി ഡ്രൈവറെക്കുറിച്ചുള്ള ഗാനരചയിതാവ് മനു മഞ്ജിത്തിന്‍റെ ഹൃദയഭേദകമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന കൂട്ടുകാരന്‍റെ മനസ്സുറപ്പിന് മുൻപിലാവുമെന്നാണ് മനു മഞ്ജിത് കുറിച്ചത്.
ലോറിയുടെ കാബിനില്‍ നിന്ന് അര്‍ജുന്‍റെ രണ്ട് ഫോണുകളും വാച്ചും കണ്ടെത്തിയിരുന്നു. വസ്ത്രങ്ങളും വാഹനരേഖകളും കണ്ടെടുത്തു. അര്‍ജുന്‍ മകനായി വാങ്ങിവച്ച കളിപ്പാട്ടങ്ങളും കാബിനില്‍ കാണാമായിരുന്നു. ലോറിയുടെ മാതൃകയാണ് അവശേഷിപ്പുകളില്‍ നിന്ന് കണ്ടെടുത്തത്. ലോറി പൊളിച്ചുള്ള പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അര്‍ജുന്‍റെ ഡിഎന്‍എ പരിശോധന ഹുബ്ബള്ളിയിലെ ഫൊറന്‍സിക് ലാബില്‍ നടക്കും
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല ഓനെ...തോൽക്കാനുള്ള മനസ്സില്ല എന്തായാലും. ഓനേം കൊണ്ടേ പോവുള്ളൂ. അത് ഞാൻ പറഞ്ഞതേയ്നു. ആ വാക്ക് ഞാൻ ഓന്‍റെ അമ്മക്ക് പാലിച്ചു കൊടുത്തിക്ക്ണു..."
ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേയ്ക്കും എത്രയോ വട്ടം അയാളുടെ തൊണ്ടയിടറിയിരുന്നു. ചങ്കു പൊട്ടിയാണ് വാക്കുകൾ പലതും പുറത്തു വീണത്. പല മരണവീടുകളിലും മൃതദേഹം സംസ്കരിക്കാൻ എടുത്തു കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേക്കും വീട്ടു വിശേഷങ്ങളിലേക്കും നേരമ്പോക്കുകളിലേക്കുമൊക്കെ മടങ്ങിപ്പോകുന്ന കാഴ്ചകൾ പതിവായ ഇക്കാലത്ത് മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ വേണ്ടി ഇങ്ങനെ സമരം ചെയ്ത് ഒരാൾ. അസാധാരാണമാവണം അയാളുടെ കഴിഞ്ഞ രണ്ടു രണ്ടര മാസക്കാലം.
ഇത്രയും കാലം തന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരുത്തനെയും അനുവദിക്കാതെ രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന ഈ കൂട്ടുകാരന്റെ മനസ്സുറപ്പിന് മുൻപിലാവും. ഇങ്ങനെ ഒരുപാട് സുമനസ്സുകളുടെയും ഒരു നാടിന്‍റെയും പ്രാർഥനയോടൊപ്പം അർജുന് ആദരാഞ്ജലികൾ