70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആലപ്പുഴ പുന്നമടക്കായലില്‍ നാളെ രാവിലെ 11 മുതൽ മൽസരങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.
പുതിയ ജലചക്രവർത്തിയുടെ കിരീടധാരണത്തിന് പുന്നമടക്കായൽ കാത്തിരിക്കുകയാണ്. പെരുമയുടെ ചരിത്രമുള്ള 19 ചുണ്ടൻ വള്ളങ്ങളിൽ ആരാണ് നെഹ്റുവിന്‍റെ കയ്യൊപ്പുള്ള വെള്ളിക്കപ്പിന്‍റെ അവകാശിയാകുക എന്നറിയാൻ മണിക്കൂറുകൾ മതി.
Also Read: ചുണ്ടന്‍ വെള്ളങ്ങള്‍ റെഡി, പുന്നമടക്കായലില്‍ ആവേശപ്പോര് മറ്റന്നാള്‍
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍, ഇരുട്ടുകുത്തി, ഇരുട്ടുകുത്തി, വെപ്പ്, വനിതകൾ തുഴയുന്ന തെക്കനോടി വിഭാഗങ്ങളിലാണ് മറ്റു കളിവള്ളങ്ങൾ. നാളെരാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളുണ്ട്.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. വള്ളംകളിപ്രേമികളായ പതിനായിരങ്ങള്‍ പുന്നമടയുടെ ഓരോത്തെത്തുമ്പോള്‍ കരയിലും കായലിലും സുരക്ഷയ്ക്കായി 2000 ത്തോളം പൊലിസുകാരെയാണ് വിന്യസിക്കുക. പുന്നമടക്കായലും തീരവും സിസി ടിവി നിരീക്ഷണത്തിലാണ്.