സമരസൂര്യന് മേനപ്രം പുതുക്കുടി വീട്ടിൽ ഇന്ന് അസ്തമയം. ജ്വലിക്കുന്ന സമര ഓർമകളുമായി ത്യാഗത്തിന്‍റെ പ്രതീകം സഖാവ് പുഷ്പന് നാട് വിട ചൊല്ലുന്നു. കോഴിക്കോട്ടെ യൂത്ത് സെന്‍ററിൽ നിന്ന് രാവിലെ എട്ടു മണിയ്ക്ക് വിലാപയാത്ര കണ്ണൂരേക്ക് പുറപ്പെട്ടു.
സമര യോദ്ധാവിനെ കാണാൻ 72 കിലോമീറ്റർ ദൂരം വഴിയരികിൽ കാത്തു നിന്നു ജനം. അന്ത്യാഭ്യാവാദ്യങ്ങളും പൂക്കളുമായി വഴി നീളെ പുഷ്പന് യാത്രയയപ്പ്. കൊയിലാണ്ടിയും വടകരയും കടന്ന് മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പതിനൊന്ന് മണിയോടെ തലശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിനായി എത്തി.
ചൊക്ലി രാമ വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ പൊതു ദർശനത്തിനുശേഷം വൈകിട്ട് അഞ്ചു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. 30 വർഷം ഒരേ കിടപ്പിൽ കിടന്ന വയ്യായ്മകളോട് പൊരുതി തോൽക്കാൻ മനസില്ലെന്ന് ഉറക്കെ പറഞ്ഞ പ്രിയ സഖാവിന് വിട.