
പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് (17 വയസ്സ്) മരിച്ചത്. എല്ലാം പഠിച്ചെന്നും പക്ഷേ ഒന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല എന്നുമാണ് ആത്മഹത്യാകുറിപ്പില്‍ ദര്‍ശന്‍ എഴുതിയിരിക്കുന്നത്. പരീക്ഷാപ്പേടിയാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ലെന്നാണ് ദര്‍ശന്‍ കുറിപ്പെഴുതിയിരിക്കുന്നത്. കിടപ്പു മുറിയിലെ മേശയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ഇന്നലെയാണ് പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായത്. ഇതിനു തൊട്ടുമുന്‍പാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ ദര്‍ശനെ കണ്ടെത്തിയത്.
വഴുതക്കാട് ചിന്‍മയാ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. രതീഷ് രാജലക്ഷ്മി ദമ്പതികളുടെ ഏക മകനാണ് മരിച്ച ദര്‍ശന്‍. പ്ലസ് വണ്‍ പരീക്ഷയില്‍ ദര്‍ശന്‍ മുഴുവന്‍ എ പ്ലസ് നേടിയിരുന്നു. കലാരംഗത്തും മിടുക്കനാണ്. തബല വായനയില്‍ അനവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)