pv-anwar-2209

TOPICS COVERED

നീതിയില്ലെങ്കില്‍ നീ തീയാവുക എന്ന് പി.വി. അന്‍വര്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്നറിയിപ്പ്. വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനം. 

അതിത്തിരി കൂടുതലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. പരസ്യപ്രതികരണം പാടില്ലെന്ന സി.പി.എം നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് എംഎല്‍എയുടെ പോസ്റ്റ്. 

മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ പോരിനിറങ്ങിയ പി.വി.അൻവറിനെ സിപിഎമ്മും കൈവിട്ടിരുന്നു. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്തക്കുറിപ്പിറക്കിയിരുന്നു. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ‘ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിക്കും കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിലെ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ, സർക്കാരിനും പാർട്ടിക്കുമെതിരെ മാധ്യമങ്ങളിലൂടെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു. നിലപാടുകൾ തിരുത്തി, പാർട്ടിയെ ദുർബലമാക്കുന്ന സമീപനത്തിൽനിന്ന് അൻവർ പിന്മാറണമെന്ന് അഭ്യർഥിക്കുന്നു’ – വാർത്തക്കുറിപ്പിലെ  വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.  പാർട്ടിക്കുറിപ്പ് മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. 

 

ഇതോടെ പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎൽഎ അന്ന് പറയുകയും ചെയ്തു. താല്‍ക്കാലിക വെടിനിര്‍ത്തലിനു ശേഷമാണ് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎല്‍എ ഇന്ന് വീണ്ടും രംഗത്തെത്തിയത്. 

ENGLISH SUMMARY:

PV Anwar press meet today