പന്ത്രണ്ടു ലക്ഷം രൂപ ചെലവിട്ടു വാങ്ങിയ പുത്തന്‍ ആംബുലന്‍സ് കട്ടപ്പുറത്തായി. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല ഹെല്‍ത്ത് സെന്‍ററിലാണ് പുത്തന്‍ ആംബുലന്‍സ് ഉപയോഗിക്കാതെ തുരുമ്പെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയാണ് ആംബുലന്‍സ് വാങ്ങിയത്. പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം. വണ്ടിയുടെ റജിസ്ട്രേഷന്‍ നടത്തി. പക്ഷേ, നമ്പര്‍ പോലും രേഖപ്പെടുത്തിയില്ല. എട്ടു മാസം പൂമല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ വളപ്പില്‍ കിടന്നു. ഒറ്റത്തവണ പോലും നിരത്തിലിറങ്ങിയില്ല. എം.പി ഫണ്ടില്‍ നിന്നാണ് തുക ചോദിച്ചു വാങ്ങിയത്. ആംബുലന്‍സിന് ഡ്രൈവറെ നിയമിച്ചില്ല. വണ്ടി സൂക്ഷിക്കാനിടവും കണ്ടെത്തിയില്ല. ആംബുലന്‍സിന്‍റെ പിതൃത്വം സംബന്ധിച്ചും തര്‍ക്കമുണ്ട്. പഞ്ചായത്ത് കയ്യൊഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരാകട്ടെ കൈമലര്‍ത്തി.
പൂമലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മാത്രമാണ് മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയും ഏറെ ദൂരെയല്ല. അത്താണി മേഖല കേന്ദ്രീകരിച്ച് നിരവധി ആംബുലൻസ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കിടത്തി ചികില്‍സ ഇല്ലാത്ത പൂമല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് ആവശ്യവുമില്ല. പിന്നെ, ആരുടെ താല്‍പര്യത്തിന് വേണ്ടിയാണ് പുത്തന്‍ ആംബുലന്‍സ് വാങ്ങിയതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഇതിനിടെ, ആംബുലന്‍സ് നന്നാക്കി വീണ്ടും നിരത്തിലിറക്കാന്‍ പഞ്ചായത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്.