ചരിത്രത്തിൽ ആദ്യമായി എൺപതിനായിരം പോയിൻ്റ് എന്ന റെക്കോഡ് ഉയരം തൊട്ട് സെൻസെക്സ്. ബാങ്കിങ് ഓഹരികളിലെ കുതിപ്പാണ് തുടർച്ചയായ ആറാം വ്യാപാരദിനത്തിലും സൂചികകളിൽ പ്രതിഫലിച്ചത്.
അങ്ങനെ നിക്ഷേപകർ കാത്തിരുന്ന ആ മാന്ത്രികസംഖ്യ ഓഹരി വിപണി കീഴടക്കി.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 570 പോയിന്റ് കുതിപ്പ്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് എൺപതിനായിരം പോയിന്റ് തൊട്ടു. 80,039 എന്ന റെക്കോഡിൽ എത്തിയ ശേഷം നേരിയ തോതിൽ താഴേക്ക്. നിഫ്റ്റി 24, 292 പോയിന്റ് മറികടന്ന് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബാങ്കിങ് ഓഹരികളുടെ കരുത്തിലാണ് ഇന്ന് വിപണി കുതിച്ചത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ , ഫെഡറൽ ബാങ്ക് ഓഹരികൾ മുന്നിൽ നിന്ന് നയിച്ചു.
എനർജി, ഓട്ടോമൊബൈൽ ഓഹരികളും നേട്ടമുണ്ടാക്കി. കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി ഉണ്ടായ മുന്നേറ്റവും ആഭ്യന്തര നിക്ഷേപകരുടെ തിരിച്ചുവരവുമാണ് വിപണിയിൽ പ്രതിഫലിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യൂറോപ്യൻ, ഏഷ്യൻ വിപണികളിലെ അനുകൂല സാഹചര്യവും നേട്ടമായി. വരുന്ന കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ പ്രതീക്ഷവയ്ക്കുന്ന വിപണി, വരും ദിവസങ്ങളിലും അദ്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.