സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. സെബി അംഗമായിരിക്കെ മാധബി പുരി ബുച്ച് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളം പറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ‌മാധബി പുരി ബുച്ച് സെബിയില്‍ മുഴുവന്‍ സമയ അംഗമായിരുന്ന 2017-2024 കാലത്ത് ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നിവയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇക്കാലത്ത് ഐസിഐസിഐ ബാങ്കിനെതിരായ പല അന്വേഷണങ്ങളിലും സെബി അധ്യക്ഷ കണ്ണടച്ചു എന്ന ഗുരുതര ആരോപണവും കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നു. 

സെപ്റ്റംബര്‍ രണ്ട് വരെ 16.80 കോടി രൂപയാണ് മാധബി പുരി ബുച്ച് കൈപ്പറ്റിയതെന്നും പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 2017 മുതല്‍ 2024 വരെ ഐസിഐസിഐ ബാങ്കില്‍ നിന്ന് മാധബി പുരി ബുച്ച് ശമ്പളം കൈപ്പറ്റി. ഐസിഐസിഐ പ്രുഡന്‍ഷ്യലില്‍ നിന്ന് 2021-22 കാലത്ത് 2.17 ലക്ഷം രൂപയും എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനിനലൂടെ 2.66 കോടി രൂപയും സെബി അധ്യക്ഷയ്ക്ക് ലഭിച്ചു. 2017-18 മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍, ടിഡിഎസ് എന്നിവയടക്കം 16.80 കോടി രൂപ കൈപ്പറ്റി. 

2017-18 കാലത്ത് ഐസിഐസിഐ ബാങ്കിലെ ശമ്പളം 2.06 കോടി രൂപയായിരുന്നു. പ്രുഡന്‍ഷ്യലില്‍ 7 ലക്ഷം രൂപയും.  തൊട്ടടുത്ത സാമ്പത്തിക വര്‍ഷം  ഐസിഐസിഐ ബാങ്കിലെ ശമ്പളം ഇരട്ടിയായി 4.71 കോടി രൂപയായി എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രുഡന്‍ഷ്യലില്‍ നിന്ന് 2.17 ലക്ഷം രൂപയും ലഭിച്ചു. 2021-22 കാലത്ത് ഐസിഐസിഐ ബാങ്കില്‍ നിന്നുള്ള ശമ്പളം നിലച്ചപ്പോഴും ഐസിഐസിഐ പ്യുഡന്‍ഷ്യലില്‍ നിന്ന് 2.17 ലക്ഷം ശമ്പളം ലഭിക്കുന്നത് തുടര്‍ന്നു എന്നും കോണ്‍ഗ്രസ് ആരോപണത്തിലുണ്ട്. 

സെബി അധ്യക്ഷ സ്ഥാനത്തിരിക്കുന്നവര്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം. സെബി അധ്യക്ഷയായിരിക്കെ സ്വകാര്യ ബാങ്കായ ഐസിഐസിഐയില്‍ നിന്ന് ശമ്പളം കൈപ്പറ്റിയവര്‍ക്ക് എങ്ങനെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. 

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോണ്‍ഗ്രസും സെബി അധ്യക്ഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദാനി കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തിയ ഓഫ്ഷോര്‍ ഫണ്ടുകളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഒപ്പം സെബി അധ്യക്ഷയായിരിക്കെ തന്നെ ഇന്ത്യൻ കൺസൾട്ടിംഗ് കമ്പനിയായ അഗോറ അഡൈ്വസറിയിൽ മാധവി ബുച്ചിന് 99 ശതമാനം ഓഹരിയുണ്ടെന്ന് ഹിൻഡൻബർ​ഗ് റിപ്പോർട്ട് പറയുന്നു. സെബിയിൽ നിന്ന് മാധവി ബുച്ച് വാങ്ങുന്ന ശമ്പളത്തിന്റെ നാലിരിട്ടിയാണ് കമ്പനി വരുമാനമെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.