TOPICS COVERED

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. ഗ്രാമിന് കുറഞ്ഞത് 30 രൂപ. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്. സെപ്റ്റംബർ 28 ന് 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും വലിയ വില കുറിച്ച ശേഷമാണ് സ്വർണ വില താഴുന്നത്. 

തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണം പവന് 56,640 രൂപയിലെത്തിയിരുന്നു. ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയായി. രാജ്യാന്തര വിലയിലെ ഇടിവാണ് നിലവിലെ സാഹചര്യത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ച 2,686 ഡോളറിലെത്തി റെക്കോർഡ് കുറിച്ച സ്വർണ വില നിലവിൽ 2,653.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 2646 ഡോളറിലേക്ക് സ്വർണ വില താഴ്ന്നിരുന്നു. 

രാജ്യാന്തര വില ഇടിയുന്നതാണ് കേരളത്തിലും വിലയിൽ കാണുന്ന മാറ്റത്തിന് കാരണം. സ്വർണ വിലയുടെ അടുത്ത കുതിപ്പിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് സർവകല ഉയരത്തിൽ നിന്ന് സ്വർണ വിലയെ താഴോട്ടേക്ക് എത്തിച്ചത്. ഇവര്‍ വീണ്ടും സ്വർണം വാങ്ങുമ്പോൾ വില ഉയരുകയും ചെയ്യും. 

സ്വർണ വില ഇനിയും ഉയരുമെന്ന സൂചനയാണ് വിപണിയിലുള്ളത്. അമേരിക്കയിൽ നവംബറിലെ ഫെഡ് യോ​ഗത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനയും മധ്യേഷയിലെ സംഘർഷങ്ങളും സ്വർണവിലയ്ക്ക് ഇന്ധനമാകുന്നുണ്ട്. ഈ ആഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്‍റെ പ്രസ്താവനയും വിപണി പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച പുറത്തുവന്ന യു.എസ് ഉപഭോക്തൃ ചെലവ് സൂചിക പ്രകാരം മൂന്നാം പാദത്തിലും സമ്പദ്‌വ്യവസ്ഥ ഉയരുകയാണ്. ഒപ്പം പണപ്പെരുപ്പത്തിന്‍റെ സമ്മർദ്ദം കുറയ്ക്കുന്നുമുണ്ട്. ഇത് വീണ്ടും അരശതമാനം പലിശ കുറയ്ക്കുമെന്ന സാധ്യത വർധിപ്പിക്കുന്നു. ഇതിനൊപ്പമാണ് മധ്യേഷയിലെ സംഘർഷം. ഹിസ്ബുല്ല തലവനെ വധിച്ച ഇസ്രയേൽ നടപടി മേഖലയിൽ സംഘർഷം രൂക്ഷമാകും എന്ന സൂചന നൽകുന്നു. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ  ഡിമാന്‍റ് വർധിപ്പിക്കും.

ENGLISH SUMMARY: