യുപിഐ വന്നതോടെ പണമിടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമായി എന്നതാണ് ഗുണം. പണം കയ്യിൽ വച്ച് നടക്കുന്നതിലെ റിസക് കുറയ്ക്കുന്നതിനൊപ്പം കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടിയാണ് യുപിഐയിലൂടെ ലഭിക്കുന്നത്. യുപിഐ ഇടപാടുകൾ ഓരോ മാസവും റെക്കോർഡ് ബ്രോക്ക് ചെയ്യുകയുമാണ്. 2024 മേയിൽ 20,44,937 കോടി രൂപയുടെ 14,035.84 മില്യൺ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണത്തിൽ 6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരമായി യുപിഐ വഴിയാണ് പണമിടപാടെങ്കിൽ പണികിട്ടാൻ ഇടയുള്ള ചില കാര്യങ്ങൾ അറിയണം. അത് യുപിഐ വഴിയുള്ള ഇടപാട് പരിധിയാണ്. യുപിഐ വഴി വ്യക്തികൾ തമ്മിൽ പണമിടപാട് നടത്തുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണ്.
യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിശ്ചയിച്ച പരിധിയാണിത്. എന്നാൽ എല്ലാ ബാങ്കുകളും ഈ പരിധി വരെ പണമിടപാട് നടത്താൻ അനുവദിക്കുന്നില്ല. ഓരോ ബാങ്കും അവരവരുടെ റിസ്ക് മാനേജ്മെൻറ് പോളിസി, അടിസ്ഥാന സൗകര്യം, ഉപഭോക്തൃ ശ്രംഖല എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്ത പരിധിയാണ് നിശ്ചയിട്ടുള്ളത്. യുപിഐയിൽ പുതുതായി രജിസ്റ്റർ ചെയ്തൊരാൾക്ക് ആദ്യ 24 മണിക്കൂറിൽ 5,000 രൂപ വരെ മാത്രമെ അയക്കാൻ സാധിക്കുകയുള്ളൂ.
ബാങ്കുകളുടെ പരിധി
വ്യക്തിഗത ഇടപാടുകൾക്കുള്ള പരമാവധി പരിധിയാണ് എൻപിസിഐ നിശ്ചയിച്ച ഒരു ലക്ഷം രൂപ എന്നത്. എന്നാൽ ബാങ്കുകൾ ഈ പരിധി പൂർണമായും ഉപയോഗിക്കാൻ അനുവദിക്കില്ല. യുപിഐ പരിധി ഓരോ ബാങ്ക് അനുസരിച്ചും വ്യത്യസ്തമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്കിൽ വ്യക്തിഗത യുപിഐ ഇടപാടുകളുടെ പരിധി ഒരു ദിവസം 20 ഇടപാടുകളോ ഒരു ലക്ഷം രൂപയോ ആണ്, ഐസിഐസിഐ ബാങ്കില് ഒരു ലക്ഷം രൂപ വരെയോ പത്ത് ഇടപാടുകളോ 24 മണിക്കൂറിൽ നടത്താം.
5 ലക്ഷം രൂപ വരെ ഉപയോഗിക്കാം
ഈയിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തിയിരുന്നു. ആശുപത്രി ചെലവ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇടപാട് എന്നിവയ്ക്ക് നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന പരിധി 5 ലക്ഷം രൂപയാക്കിയിട്ടുണ്ട്. ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷൂറൻസ് പോലുള്ള ഇടപാടുകൾക്ക് 2 ലക്ഷം രൂപയും ഐപിഒ, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം എന്നിവ വഴിയുള്ള നിക്ഷേപം എന്നിവയ്ക്ക് 5 ലക്ഷം രൂപ വരെയാണ് പരിധി. രണ്ട് അക്കൗണ്ടുള്ളവർക്ക് ഒരു വെർച്വൽ പെയ്മെൻറ് അഡ്രസ് ഉപയോഗിച്ച് രണ്ട് അക്കൗണ്ടുകളും ഉപയോഗിക്കാം. ഡെബിറ്റ് ഇടപാടിനും ക്രെഡിറ്റ് ഇടപാടിനും വേണ്ട ഡിഫോൾട്ട് അക്കൗണ്ട് തിരഞ്ഞെടുക്കണം.