templpe

മലപ്പുറം മഞ്ചേരിയില്‍ സിപിഎം പ്രാദേശിക നേതാവും നഗരസഭ കൗണ്‍സിലറുമായ വിശ്വനാഥനെ ക്ഷേത്രത്തിന്‍റെ വ്യാജ രസീതി അച്ചടിച്ച് പണം തട്ടിയതിന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വത്തിനു കീഴിലെ കരുവമ്പ്രം വിഷ്ണു കരിങ്കാളികാവ് ക്ഷേത്രത്തിലെ വഴിപാട് അസിസ്റ്റന്‍റാണ് വിശ്വനാഥന്‍. എന്നാല്‍ വിശ്വനാഥനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല.  

 

മലബാര്‍ ദേവസ്വം ബോര്‍ഡ് അറിയാതെ സ്വന്തമായി രസീതുബുക്ക് അച്ചടിച്ച് വഴിപാടിന്‍റെ പേരില്‍ പണം തട്ടിയെന്നാണ് ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസറുടെ കണ്ടെത്തല്‍. വഴിപാട് അസിസ്റ്റന്‍റ് എന്ന തസ്തികയില്‍ ജോലി ചെയ്യുന്ന വിശ്വനാഥന്‍ പുത്തന്‍മഠം ക്ഷേത്രത്തിന്‍റെ പേരില്‍ കണക്കില്‍പ്പെടാതെ പിരിവ് നടത്തുന്നുവെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു നടപടി.

 

വാര്‍ഡിലെ കൗണ്‍സിലര്‍ കൂടിയായ വിശ്വനാഥനെതിരെ പരാതി പറഞ്ഞാല്‍  ജോലി പോലും നഷ്ടമാകുന്ന സ്ഥിതിയായിരുന്നുവെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു.  വിവാദമായതോടെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുളള ദേവസ്വം എംപ്ലോയീസ് യൂണിയന്‍റെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എന്നാല്‍ വ്യാജ രസീതികളിലൂടെ പണം നഷ്ടമായെന്ന് ബോധ്യമായിട്ടും ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കാന്‍ തയാറാവാത്തത് വിശ്വനാഥന്‍റെ രാഷ്ട്രീയ സ്വാധീനംകൊണ്ടാണന്ന് അക്ഷേപമുയര്‍ന്നു.