മലയാളികളുടെ ഫാം ഒഴിപ്പിക്കുന്നതിനായി ആടുകളെയും കോഴികളേയും കുരുതികൊടുത്തു മന്ത്രവാദം. മംഗളൂരു ബൽത്തങ്ങാടിയിലെ ഏക്കര്‍ കണക്കിനു വരുന്ന തോട്ടത്തിന്റെ പ്രധാന കവാടത്തിനു മുന്‍പിലാണു രാത്രിയുടെ മറവില്‍ ആഭിചാരപ്രവൃത്തികള്‍ നടന്നത്. പരിസരവാസികളുടെയും തൊഴിലാളികളുെടയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
25 ആടുകളുടെ തലകള്‍, മരത്തടിയില്‍ മനുഷ്യരൂപമുണ്ടാക്കി അതില്‍ ശത്രുക്കളുടെ ഫോട്ടോകള്‍ ആണിതറച്ചു തളച്ചിരിക്കുന്നു. മംഗളുരു ബെല്‍ത്തങ്ങാടിയിലെ തോട്ടത്തില്‍ രാവിലെ ജോലിക്കെത്തിയവര്‍ നിലവിളിച്ചോടാന്‍ വേറൊന്നും വേണ്ടിവന്നില്ല. ബെല്‍ത്തങ്ങാടി പടങ്കടി ബോളിയാറില്‍ കഴിഞ്ഞ ദിവസം രാവിലെയാണു മന്ത്രവാദത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്.
ഏക്കറുകള്‍ വിസ്തൃതിയുള്ള തോട്ടത്തിന്റെ ഉടമകള്‍ മലയാളികളായ ഗോപകുമാര്‍, സുമേഷ് എന്നിവരാണ്. ഇവര്‍ തോട്ടം രാജേഷ് പ്രഭുയെന്നയാള്‍ക്കു വില്‍പന നടത്തിയത് സംബന്ധിച്ചു കേസ് നിലവിലുണ്ട്. പണം മുഴുവന്‍ നല്‍കാത്തതു സംബന്ധിച്ച പരാതിയില്‍ കോടതി വില്‍പന അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനുശേഷം തോട്ടത്തിന്റെ ഗേറ്റിനു മുന്നില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണന്നാണു പരാതി. തൊഴിലാളികള്‍ വിവരം അറിയിച്ചതനുസരിച്ച് ബെല്‍ത്തങ്ങാടി പൊലീസ് സ്ഥലത്തെത്തി മന്ത്രവാദ അവശിഷ്ടങ്ങള്‍ നീക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.