കലയുടെ കൊലപാതകത്തില്‍ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കലയുടെ ബന്ധു ശ്രീദേവി മനോരമ ന്യൂസിനോട്. പ്രതികളുടെ വീട്ടുകാരും കുറ്റക്കാരാണ്. കൊലപാതകം അറിഞ്ഞിട്ടും വിവരങ്ങള്‍ മറച്ചുവച്ചെന്നും ശ്രീദേവി പറഞ്ഞു. കലയുടെ ഭർത്താവ് അനിലിന്‍റെ വീട്ടുകാരെ ചോദ്യം ചെയ്യണം. കലയെ അനിലിന്റെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ക്ക് ജാതി പ്രശ്നമായിരുന്നുവെന്നും ശ്രീദേവി ആരോപിച്ചു. അവര്‍ പണവും സ്വാധീനമുള്ളവരാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കലയുടെ അമ്മയുടെ അനുജത്തി ശോഭനയും മനോരമ ന്യൂസിനോട് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിടിയിലായവര്‍ അകന്ന ബന്ധുക്കളല്ല, വീട്ടുകാര്‍ തന്നെയാണെന്നും കലയുടെ ബന്ധുക്കള്‍ പറയുന്നു. ‘അനിലിന്‍റെ അമ്മയെയും അച്ഛനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കലയെ കൊന്ന് സെപ്റ്റിക്ടാങ്കില്‍ കുഴിച്ചുമൂടിയ കാര്യം അവര്‍ക്കെല്ലാം അറിയാമായിരുന്നു’. എന്നിട്ടാണ് അവരെല്ലാം, കലയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെ പല തവണ പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ആലപ്പുഴ മാന്നാറില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതിനു പിന്നില്‍ ഭര്‍ത്താവിന്റ സംശയമായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്. ഒന്നാംപ്രതി അനില്‍ ഇപ്പോള്‍ ഇസ്രയേലിലാണ്. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഒരു ഊമക്കത്തിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അമ്പലപ്പുഴ സി.ഐ പ്രതീഷ്കുമാർ രഹസ്യാന്വേഷണം നടത്തിയതോടെ നാടിനെ ഞെട്ടിച്ച കൊലയുടെ ചുരുളഴിഞ്ഞു.അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴത്തെ നാടൻ ബോംബേറ് കേസിലെ പ്രതിയോട് ചോദിച്ചാൽ കലയെ കൊലപ്പെടുത്തിയതിന്‍റെ വിവരങ്ങൾ കിട്ടുമെന്നായിരുന്നു ഊമക്കത്തിലുണ്ടായിരുന്നത്.