ആലപ്പുഴ മാന്നാറില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ചുരുളഴിയുകയാണ്. കലയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയം ഭര്‍ത്താവ് അനിലിനുണ്ടായിരുന്നു. അതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായതായും മൊഴികളുണ്ട്. ഈ സംശയത്തെത്തുടര്‍ന്നാണ് ഭാര്യയെ വകവരുത്താന്‍ ഭര്‍ത്താവ് അനില്‍ തീരുമാനിച്ചതെന്നാണ് എഫ്ഐആറില്‍ വ്യക്തമാകുന്നത്. അതേസമയം കലയെ കൊലപ്പെടുത്തി പതിനഞ്ചാം നാള്‍ തന്നെ അനില്‍ മറ്റൊരു വിവാഹം കഴിച്ചെന്ന് കലയുടെ സഹോദരഭാര്യ ശോഭ ഇന്നലെ മനോരമന്യൂസിനോട് പറഞ്ഞു.
ഭാര്യയെ മറ്റാരും അറിയാതെ കൊന്ന് കുഴിച്ചുമൂടാന്‍ അനില്‍ കൂട്ടുപിടിച്ചത് സ്വന്തം സഹോദരീ ഭര്‍ത്താവ് സോമനേയും സുഹൃത്തുക്കളേയുമാണ്. ഭര്‍ത്താവ് അനിലിനെ ഒന്നാംപ്രതിയായി എഫ്ഐആറില്‍ പ്രതിചേര്‍ത്തു.നാലുപേരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. പെരുമ്പുഴ പാലത്തില്‍ വച്ച് കൊല നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഈ നാലുപേര്‍ക്കും കൊലയില്‍ നേരിട്ടു തന്നെ ബന്ധമുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.
അന്വേഷണം വളരെ നിര്‍ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തെളിവുകള്‍ ശക്തമാക്കാനും കക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.ഒന്നാംപ്രതി അനില്‍ ഇപ്പോള്‍ ഇസ്രയേലിലാണ്, ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഒരു ഊമക്കത്തിലൂടെയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അമ്പലപ്പുഴ സി.ഐ പ്രതീഷ്കുമാർ രഹസ്യാന്വേഷണം നടത്തിയതോടെ നാടിനെ ഞെട്ടിച്ച കൊലയുടെ ചുരുളഴിഞ്ഞു. അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴത്തെ ഒരു നാടൻ ബോംബേറ് കേസിലെ പ്രതിയോട് ചോദിച്ചാൽ കലയെ കൊലപ്പെടുത്തിയതിന്‍റെ വിവരങ്ങൾ കിട്ടുമെന്നായിരുന്നു ഊമക്കത്തിലുണ്ടായിരുന്നത്.