kala-ornaments

TOPICS COVERED

  • കൊല മറ്റൊരാളുമായി ബന്ധമെന്ന സംശയത്തില്‍
  • നാലു പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു
  • അമ്മ ജീവനോടെയുണ്ടെന്നു മകന്‍

മാന്നാറില്‍ കലയുടെ കൊലപാതകത്തില്‍  സെപ്റ്റിക് ടാങ്കിലെ മൃതദേഹ അവശിഷ്ടങ്ങളില്‍ മാലയെന്ന് തോന്നിക്കുന്ന വസ്തുവും. പരിശോധനയ്ക്ക് ഫൊറന്‍സിക് പ്രത്യേകസംഘം മാന്നാറിലെത്തും. കലയുടെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ശ്രമം തുടരുകയാണ്. 

 

പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. ഇസ്രയേലിലെ മലയാളി അസോസിയേഷനുകളുമായും പൊലീസ് ബന്ധപ്പെടുന്നുണ്ട്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം കൊലപാതകത്തിന് കാരണമായെന്ന് പൊലീസ്. എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഭര്‍ത്താവിന്‍റെ ബന്ധുക്കളായ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റു പ്രതികള്‍. നാലുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് എഫ്.ഐ.ആര്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ള അനിലിന്‍റെ സഹോദരീ ഭര്‍ത്താവ്  പ്രമോദ് മാര്‍ച്ചില്‍ ഭാര്യയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ബോംബ് സ്ഫോടനക്കേസിലും കസ്റ്റഡിയിലായിരുന്നു. ഈ സമയത്താണ് കലയുടെ കൊലപാതകം സൂചിപ്പിക്കുന്ന ഊമക്കത്ത് പൊലീസിന് ലഭിക്കുന്നത്. 

ഇതര സമുദായക്കാരായ കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. കലയുടേത് കൊലപാതകമെന്ന സംശയവും സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധന വിവരങ്ങളും ആദ്യം പുറത്തുവിട്ടത്  മനോരമ ന്യൂസാണ്. 

വാക്കുകള്‍ ഇടറി മകന്‍

അമ്മ ജീവനോടെയുണ്ടെന്നും പേടിക്കേണ്ടെന്ന് അച്ഛന്‍ പറഞ്ഞെന്നും കലയുടെ മകന്‍. പൊലീസ് പറയുന്നത് തെറ്റാണെന്നും സംഭവത്തില്‍ വലിയ നാണക്കേടുണ്ടെന്നും മകന്‍ വൈകാരികമായി പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നു തനിക്കറിയാം. ഇവിടെ കുഴിച്ചു നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ ? . എനിക്ക് പറയാന്‍ ഒരു പേടിയുമില്ലെന്നും മകന്‍ പറഞ്ഞു. 

 

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍ കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. കല കു‍ഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നല്‍കാതിരുന്നത്. പ്രതികള്‍ പരിചയക്കാരായിരുന്നു. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികള്‍ പ്രചരിപ്പിച്ചതാകാമെന്നും സഹോദരന്‍ പറഞ്ഞു. 

 

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവര്‍ വിവരങ്ങള്‍ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു. 

ENGLISH SUMMARY:

Police confirm Alappuzha woman missing for 15 years was killed, dumped in septic tank