ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ മൂന്നുവയസുകാരന് ദാരുണാന്ത്യം. മതിയായ ചികിത്സ കിട്ടാതെ കുട്ടി മരിച്ചതിനെത്തുടര്‍ന്ന് അച്ഛനെയും നാട്ടുവൈദ്യനേയും പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അസാന്റെ മരണത്തില്‍ പിതാവ് അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, വൈദ്യൻ കമ്മന ഐക്കരക്കുടി സ്വദേശി ജോർജ് എന്നിവരെയാണ് പനമരം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസ്സുകരാൻ മുഹമ്മദ് അസാന് പൊള്ളലേറ്റത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദ്ഗ്ധ ചികിത്സയ്കക്ക് കോഴിക്കോടേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ രക്ഷിതാക്കൾ കുട്ടിയെ കൊണ്ടു പോയത് കമ്മനയിലെ വൈദ്യരുടെ അടുത്തേക്ക്.
ഒരാഴ്ചയോളം അവിടെ ചികിത്സിച്ചെങ്കിലും ഭേദമാകാത്തതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂൺ 20 ന് കുട്ടി മരണപ്പെട്ടു. പിന്നാലെ ചികിത്സയിലെ പാകപ്പിഴ ആരോപണം ഉയർന്നതോടെ വിശദാന്വേഷണം നടത്തി പനമരം പൊലീസ് അച്ഛനെയും ചികിത്സിച്ച വൈദ്യനേയും അറസ്റ്റു ചെയ്യുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.