TOPICS COVERED

ലിവ് ഇന്‍ പങ്കാളിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം. കര്‍ണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെയാണ് ഗോബിചെട്ടിപ്പാളയം പൊലീസ് അറസ്റ്റ് ചെയ്തത്.  വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച അരുണിനെ ഏറെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

കര്‍ണാടക പൊലീസിലെ മുന്‍ വനിതാ എസ്.ഐ.യായ സുജാതയും അരുണുമായി അടുപ്പത്തിലായിരുന്നു.ഒരേ ജില്ലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനും വനിതാ എസ്.ഐ.യും അടുപ്പത്തിലായത്. അരുണിന്‍റെ ഭാര്യ ഇരുവരും തമ്മിലുള്ള രഹസ്യബന്ധം അറിഞ്ഞതോടെ ഇയാളില്‍ നിന്ന് വിവാഹമോചനം നേടി. തൊട്ടുപിന്നാലെ സുജാതയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു. പിന്നീട് അരുണും സുജാതയും ഒരുമിച്ച് താമസിച്ചു. 

ഒരുമിച്ച് താമസിക്കുന്നതിനിടെ അരുണും സുജാതയും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കുകളും പതിവായി. തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത രംഗരാജനില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പിന്നീട് ക്ഷേത്ര ദര്‍ശനത്തിനുപോയ സുജാതയെ അരുണ്‍ ഉപദ്രവിച്ചതാണ് പ്രശ്നങ്ങള്‍ വഷളാക്കാന്‍ കാരണമായത്. വിഷയത്തില്‍ പൊലീസ് ഇടപെട്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ സുജാത അരുണിന്‍റെ വീട്ടിലേക്ക് വീണ്ടും മടങ്ങി പോയെങ്കിലും അവിടെ വച്ചും അരുണ്‍ ആക്രമിച്ചതോടെ സുജാത ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 

പങ്കാളിയെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയായതോടെ അരുണ്‍ കോടതിയില്‍നിന്ന് ജാമ്യംനേടി. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ അരുണ്‍ രംഗരാജനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ താമസം. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ബുധനാഴ്ച പ്രശ്‌നം രൂക്ഷമായതോടെ അരുണ്‍ ഇരുമ്പുവടികൊണ്ട് സുജാതയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സുജാത ഈവിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അരുണ്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടശേഷം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പൊലീസ് സംഘം ഉടന്‍തന്നെ തീയണച്ച് അകത്തുകടക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.