പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ തുണിയിൽ ചുമന്നിറക്കുന്നതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഡിഎംഒ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജ്ജും സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി
ആശുപത്രിയിലെ ലിഫ്റ്റ് കേടായി 6 ദിവസമായി. ആറു ദിവസവും തുണിയിൽ കെട്ടിയാണ് രോഗികളെ മുകൾ നിലയിലേക്കും താഴേക്കും കൊണ്ടുവന്നത്. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ അംഗം ബി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അതേസമയം സമഗ്ര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പതിനാലാം തീയതി ലിഫ്റ്റിൽ രോഗികൾ അടക്കം കുടുങ്ങി എന്നും . അവരെ പുറത്തെടുക്കാനുള്ള ശ്രമത്തിൽ വാതിലും സെൻസറും തകർന്നു എന്നുമാണ് ആശുപത്രിയുടെ വിശദീകരണം. അവധി ആയതുകൊണ്ടാണ് കമ്പനിക്ക് സ്പെയർപാർട്സ് കിട്ടാതെ പോയത്. അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട് എന്നും ആശുപത്രി വിശദീകരിക്കുന്നു. പന്ത്രണ്ടാം തീയതി മുതൽ ഡോർ തകരാറാണ് എന്നാണ് രേഖകൾ.