TOPICS COVERED

ഭൂമിപ്രശ്നത്തിന്റെ പേരില്‍ ഭിന്നശേഷിക്കാരനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ പാലക്കാട് മുക്കൈ സ്വദേശി വിനോദ് നല്‍കിയ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. സഹോദരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ വിനോദിനെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. 

സഹോദരി തല്ലിച്ചതയ്ക്കുന്നത് സഹോദരനെയെന്നത് മാത്രമല്ല വടിയുടെ സഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരനെയാണ്. പരമാവധി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം പൂര്‍ണമായും വിനോദിനെ തളര്‍ത്തി. കാര്യമായി പരുക്കേല്‍ക്കാനിടയാക്കി. വാട‌ക നല്‍കാന്‍ വകയില്ലാത്തതിനാല്‍ വീടൊഴിയണമെന്ന ഉടമയുടെ ആവശ്യത്തിന് പിന്നാലെയാണ് കുടുംബ വീടിന് സമീപം കൂരയൊരുക്കാനുള്ള സ്ഥലം തേടി വിനോദ് എത്തിയത്. മ‌ടങ്ങാന്‍ തുടങ്ങുന്നതിനിടെയായിരുന്നു അസഭ്യം പറ‍ഞ്ഞുള്ള ആക്രമണം.

ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ വിനോദിനോട് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദിനെ മര്‍ദിച്ചവര്‍ക്കെതിരെ ആദ്യം കേസെടുത്തു. പിന്നാലെ വിനോദ് മര്‍ദിച്ചെന്ന് കാട്ടി സഹോദരി ഭര്‍ത്താവ് നല്‍കിയ പരാതിയിലും ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.