യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു. 29കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാളിലെ ജീവനക്കാരിയാണ് ഇവർ. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമാണ് ഉള്ളത്. അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഇവർ വയലിക്കവൽ പൈപ്പ് ലൈൻ റോഡിലെ ഒറ്റ ബെഡ് റൂം ഫ്ലാറ്റിൽ അഞ്ച് മാസമായി താമസിക്കുന്നു. നേപ്പാൾ സ്വദേശികളാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ. വർഷങ്ങളായി കുടുംബം നെലമംഗലയിൽ താമസക്കാരാണ്. മൂത്ത സഹോദരൻ നേരത്തെ മഹാലക്ഷ്മിക്കൊപ്പം ഒന്നിച്ച താമസിച്ചിരുന്നു. ഭർത്താവ് കുട്ടിയുമായി നെലമംഗലയിലാണ് താമസം. ദുർഗന്ധം വന്നതിനെ തുടർന്നാണ് തൊട്ടടുത്ത റോഡിൽ താമസിക്കുന്ന അമ്മയെയും മൂത്ത ചേച്ചിയും വിളിച്ചു വരുത്തിയത്. 165 ലിറ്ററിൻറെ സിംഗിൽ ഡോർ ഫ്രിജിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
സെപ്റ്റംബർ രണ്ടിനോ ശേഷമോ ആയിരിക്കാം കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു. അന്ന് മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ദിവസങ്ങളോളം കുടുംബാംഗങ്ങൾ ബന്ധപ്പെട്ടിട്ടില്ല എന്നതാണ് പൊലീസിനെ അതിശയിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.മഹാലക്ഷ്മിയെ രാവിലെയും രാത്രി വൈകിയും ഒരാൾ സ്ഥിരമായി കൊണ്ടുവിടാറുണ്ടെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മഹാലക്ഷ്മിയെ പരിചയമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.