ബെംഗളൂരുവിൽ മല്ലേശ്വരം വ്യാളിക്കാവല പോലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 29കാരി മഹാലക്ഷ്മി ദാസിൻറെ മരണത്തിൽ ദുരൂഹതകൾ ഏറെ. ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന മഹാലക്ഷ്മിയെ പറ്റി ഒരാഴ്ചയോളം വിവരമില്ലായിരുന്നിട്ടും അടുത്ത് താമസിച്ചിരുന്ന വീട്ടുകാർ പോലും തിരിക്കിയെത്തിയിരുന്നില്ല. മഹാലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുടമസ്ഥൻ വിവരം അറിയിച്ചതോടെയാണ് അമ്മയും ചേച്ചിയും എത്തുന്നത്.
കുടുംബക്കാരും വീട്ടുടമസ്ഥനും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. 30 ലധികം കഷണങ്ങളാക്കി ഫ്രിഡ്ജിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തെ മാളിലെ ജീവനക്കാരിയായിരുന്നു മഹാലക്ഷ്മി. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഇവർ വയലിക്കവൽ പൈപ്പ് ലൈൻ റോഡിലെ ഒറ്റ ബെഡ് റൂം ഫ്ലാറ്റിൽ അഞ്ച് മാസമായി താമസിക്കുന്നു. നേപ്പാൾ സ്വദേശികളാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ. വർഷങ്ങളായി കുടുംബം നെലമംഗലയിൽ താമസക്കാരാണ്. മൂത്ത സഹോദരൻ നേരത്തെ മഹാലക്ഷ്മിക്കൊപ്പം ഒന്നിച്ച താമസിച്ചിരുന്നു. ഭർത്താവ് കുട്ടിയുമായി നെലമംഗലയിലാണ് താമസം.
ദുർഗന്ധം വന്നതിനെ തുടർന്നാണ് തൊട്ടടുത്ത റോഡിൽ താമസിക്കുന്ന അമ്മയെയും മൂത്ത ചേച്ചിയും വിളിച്ചു വരുത്തിയത്. 165 ലിറ്ററിൻറെ സിംഗിൽ ഡോർ ഫ്രിഡ്ജിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. സെപ്റ്റംബർ രണ്ടിനോ ശേഷമോ ആയിരിക്കാം കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു. അന്ന് മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ദിവസങ്ങളോളം കുടുംബാംഗങ്ങൾ ബന്ധപ്പെട്ടിട്ടില്ല എന്നതാണ് പൊലീസിനെ അതിശയിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
മഹാലക്ഷ്മിയെ രാവിലെയും രാത്രി വൈകിയും ഒരാൾ സ്ഥിരമായി കൊണ്ടുവിടാറുണ്ടെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മഹാലക്ഷ്മിയെ പരിചയമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.