ലൈംഗിക അതിക്രമക്കേസിൽ നടനും എംഎൽഎയുമായ എം.മുകേഷിനെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണംതട്ടലെന്ന് മുകേഷ് എംഎല്‍എ. മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചെന്ന് അഭിഭാഷകന്‍ മനോരമ ന്യൂസിനോട്. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചതെന്നും അഡ്വ. ജിയോ പോള്‍. ലഭിച്ച തെളിവുകളും മൊഴികളും മുകേഷിന്റെ മൊഴിയും ഒത്തുനോക്കി. 

കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ എം.മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മരടിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.

സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യംചെയ്യൽ. മരട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യതത്.

ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം. ഇത് ജീവപര്യന്തം വരെയാകാം. ജാമ്യം ലഭിക്കില്ല.