തിരുവനന്തപുരം വെള്ളയമ്പലത്ത് മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നടന്‍ ബൈജു സ്ഥലത്തെത്തിയ മാധ്യമങ്ങളോടു തട്ടിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ കലിപ്പ്. വണ്ടിയാകുമ്പോള്‍ തട്ടിയെന്നിരിക്കുമെന്നും അതിലെന്താണ് കുഴപ്പമെന്നും ബൈജു ചോദിച്ചു. നിങ്ങള്‍ക്ക് ഇതൊക്കെയാണോ വലിയ വാര്‍ത്ത?. ഇതു കൊണ്ടൊന്നും ഞാന്‍ പേടിക്കില്ല. വേറെ ആളെ നോക്കണമെന്നും രോഷത്തോടെ നടന്‍ ചാനല്‍സംഘത്തോടു പറഞ്ഞു. 

Read Also: രക്തസാംപിള്‍ ബലം പ്രയോഗിച്ച് എടുക്കാമോ ?; പ്രതി വിസമ്മതിച്ചാല്‍ നടപടിയെന്ത് ? 

അപകടമുണ്ടാക്കിയതില്‍ ഇന്നലെയാണ്  നടന്‍ ബൈജു അറസ്റ്റിലായത് . പിന്നീട് പൊലീസ് ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്‍റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു. 

അപകട സമയത്ത് കാറില്‍ ഒരു യുവതി കൂടി ഉണ്ടായിരുന്നു. ഇത് മകളാണ് എന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ നിഷേധിച്ച് മകള്‍ തന്നെ രംഗത്തെത്തി. ബിജുവിന്‍റെ കസിന്‍റെ മകളാണ് കൂടെയുണ്ടായിരുന്നതെന്നും മകള്‍ ഐശ്വര്യ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 

കവടിയാര്‍ ഭാഗത്തു നിന്നെത്തിയ കാര്‍   ആല്‍ത്തറ ഭാഗത്തുളള  ബൈജുവിന്‍റെ വീടിന്‍റെ വശത്തേയ്ക്ക്  തിരിയുന്നിടത്താണ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയായിരുന്നു. പെട്ടെന്ന്   വെട്ടിച്ചപ്പോള്‍ സ്കൂട്ടറില്‍ ഇടിച്ചു. പുല്ലിലേയ്ക്ക് വീണ സ്കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരുക്കേറ്റില്ല. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്ന്  ഉറപ്പിക്കാനാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് ശ്രമിച്ചത്.

ENGLISH SUMMARY:

Accident case; actor baiju arrested