woman-who-tried-to-use-the-

വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി നഷ്ടമായത് എണ്‍പത്തിയേഴായിരം രൂപ. ബെംഗളുരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില്‍ നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച യാത്രക്കാരിക്കിട്ടാണ് എട്ടിന്റെ പണി കിട്ടിയത്.

 

കാര്‍ഡുകള്‍ ഉപയോഗിച്ചു ലോഞ്ചുകളില്‍ കയറി വയറുനിറച്ചു ഭക്ഷണം കഴിക്കാമെന്നു മോഹിക്കുന്ന യാത്രക്കാര്‍ കരുതിയിരിക്കുക. ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ബെംഗളുരു രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് ഈ യാത്രക്കാരിക്കുണ്ടായതുപോലുള്ള തട്ടിപ്പിന്റെ അടുത്ത ഇര നിങ്ങളാവാം. കഴിഞ്ഞ മാസം 29നു സംഭവം. യാത്രക്കിടെ ലോഞ്ചില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതോടെയാണു തട്ടിപ്പ്. 

ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ജീവനക്കാരുടെ നിര്‍ദേശാനുസരണം ലോഞ്ച് പാസെന്ന ആപ്പ് യുവതി മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ആക്സസ് പെര്‍മിഷന്റെ ഭാഗമായി  ഫോണ്‍ സ്ക്രീനും മുഖവും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ യുവതി ശ്രമം ഉപേക്ഷിച്ചു. പക്ഷേ ദിവസങ്ങള്‍ക്കകം എണ്‍പത്തിയേഴായിരം രൂപയുടെ ബില്ല് ലഭിച്ചെന്നാണു  സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നത്.

ആപ്പ് വഴി ഫോണിലേക്ക് നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. കോള്‍ഫോര്‍വേഡ് ഒപ്ഷന്റെ സെറ്റിങ്സ് മാറ്റിയതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും യുവതി പറയുന്നു. ബെംഗളുരു പൊലീസിന്റെ സൈബര്‍ വിങ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

A woman who tried to use the lounge at the airport lost eighty-seven thousand rupees to an online scam