ഡല്‍ഹി നാംഗ്ലോയി സ്വദേശിയായ 19 കാരിയെ ആണ്‍സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തഗിൽനിന്ന് മൃതദേഹം കണ്ടെത്തി. ഗർഭിണിയായിരുന്ന പെൺകുട്ടി വിവാഹത്തിന് നിർബന്ധം ചെലുത്തിയതായി സൂചനയുണ്ട്. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സഞ്ജുവെന്ന സലിമും സോണിയും ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഏഴുമാസം ഗർഭിണിയായ സോണി, കഴിഞ്ഞദിവസമാണ് ആൺസുഹൃത്തായ സലിമിനെ കാണാൻ പോയത്. വിവാഹത്തിൽ താല്പര്യമില്ലാതിരുന്ന സലിം സുഹൃത്തുക്കളായ മറ്റു രണ്ടുപേരോടൊപ്പം ഹരിയാനയിലെ റോഹ്തഗിൽവച്ച് പെൺകുട്ടിയെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തി. പിന്നീട് മൃതദേഹം കുഴിച്ചുമൂടി. വീട്ടിൽനിന്ന് പോയ സോണി തിരികെ വരാതിരുന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പൊലീസ് സോണിയുടെയും പ്രതി സലിമിന്റെയും ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സോണിയും സലിമും നിരവധി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പരസ്പരം ഇഷ്ടത്തിലാണെന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിവുള്ളതാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.