രണ്ടാഴ്ചക്കിടെ സംസ്ഥാനത്തെ നടുക്കി രണ്ട് കൂട്ടക്കൊലകൾ. രണ്ടിലും മനുഷ്യജീവനുകൾ വെട്ടി വീഴ്ത്തിയത് പൊലീസിന്‍റെ ക്രിമിനൽ പട്ടികയിൽ പെട്ട പ്രതികൾ. ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയമെന്ന ആക്ഷേപം ശക്തം. ഇതിനിടെ നെന്മാറ ഇരട്ടക്കൊലയിലെ വീഴ്ചയിൽ എ ഡി ജി പി മനോജ് എബ്രഹാം റിപ്പോർട്ട് തേടി. ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി എടുത്തേക്കും. ജനുവരി 16, എറണാകുളം ചേന്ദമംഗലത്ത് ലഹരി തലക്ക് പിടിച്ച ഋതു അയൽവാസികളായ മൂന്ന് പേരെയാണ് കൊന്ന് തള്ളിയത്. നാലാമന്‍റെ ജീവൻ കഷ്ടിച്ച് രക്ഷപ്പെട്ടു.
ഋതു എന്ന ലഹരിക്കേസ് പ്രതിയെ പേടിയാണെന്ന് ഒരു നാട് സാക്ഷ്യപ്പെടുത്തി 11-ാം ദിവസമാണ് നെന്മാറയിലെ ഇരട്ടക്കൊല. നെന്മാറയിലെ ചെന്താമരയും ചേന്ദമംഗലത്തെ ഋതുവും പ്രതികളാണ്. ജാമ്യത്തിലിറങ്ങിയവർ, പോലീസ് നിരീക്ഷിക്കേണ്ടവർ. അവർ രണ്ടാഴ്ചക്കിടെ 5 ജീവൻ വെട്ടിയെടുക്കുമ്പോഴാണ് എന്തിനാണ് പൊലീസെന്ന ചോദ്യം ഉയരുന്നത്.
ഗുണ്ടകളെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും പിടിക്കാൻ ഓമനപ്പേരിട്ട് പല ഓപ്പറേഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം കടലാസിൽ ഒതുങ്ങിയതാണ് ക്രിമിനലുകൾ കത്തിയുമായി നാട്ടുകാരുടെ സ്വര്യജീവിതത്തിലേക്ക് കടന്ന് കയറാൻ കാരണം. ലഹരിക്കെതിരെ ഒന്നും ചെയ്യാനാവാതെ സർക്കാർ ഒന്നടങ്കം പകച്ച് നിൽക്കുന്നതും നാടിനെ മുൾമുനയിലാക്കുന്നു. ഒപ്പം ഒരിക്കലും മാറാത്ത പൊലീസിൻ്റെ വീഴ്ചകളും. നെന്മാറ പഞ്ചായത്തിൽ കയറരുതെന്ന ജാമ്യ ഉപാധി ലംഘിച്ച് ചെന്താമര നാട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന നാട്ടുകാർ കൂട്ടമായി പരാതി പറഞ്ഞതാണ്. കോടതിയിൽ റിപ്പോർട്ട് നൽകി ജാമ്യം റദാക്കി ജയിലിലാക്കുന്നതിന് പകരം ചെന്താമരയെ വിളിച്ച് പോലീസ് ഉപദേശിച്ച് വിട്ടു. ആ വീഴ്ചയിൽ ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് എ ഡി ജി പി മനോജ് എബ്രഹാം പാലക്കാട് എസ് പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പതിവ് നടപടികൾക്ക് അപ്പുറം നാട്ടിൽ സമാധാനമായി ജീവിക്കാൻ എന്ത് നടപടി എന്നാണ് ചോദ്യം.