ഒമാനില്‍ നിന്ന് അരക്കിലോ എംഡിഎംഎ കടത്തിയ കേസിലാണ് പത്തംഗ സംഘത്തെ കൊച്ചി സിറ്റി പൊലീസ് പിടിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യാന്തര ബന്ധങ്ങളുള്ള ലഹരിമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരനെയും കണ്ണികളുടെയും കൂടുതല്‍ വിവരം പുറത്ത് വന്നത്. ഒമാനില്‍ നിന്നെത്തുന്ന രാസലഹരിയുടെ ഉറവിടമായ മലപ്പുറം സ്വദേശി ആഷിക്കിനെ മട്ടാഞ്ചേരി പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനുവരിയില്‍ പശ്ചിമകൊച്ചിയില്‍ നടത്തിയ റെയ്ഡിലാണ് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തെ കുറിച്ചുള്ള നിര്‍ണായക വിവരം കൊച്ചി സിറ്റി പൊലീസിന് ലഭിച്ചത്. അന്ന് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലായി ഒരു സ്ത്രീയടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയേഷ ഗഫർ സയെദ് എന്നിവര്‍ താമസിച്ച ഹോട്ടലില്‍ നിന്ന് എംഡിഎംഎയ്ക്കൊപ്പം പിടികൂടിയ ഒമാന്‍ കറന്‍സി അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്‍റെ ചുവടുപിടിച്ചായിരുന്നു കാരിയര്‍മാരിലേക്കും അതുവഴി മാഫിയയെ നിയന്ത്രിച്ചിരുന്ന ലഹരിയുടെ ഉറവിടമായ മലപ്പുറംകാരന്‍ ആഷിക്കിലേക്കുമുള്ള അന്വേഷണം.
ആഷിക്, വൈപ്പിന്‍ സ്വദേശിനി മാഗി ആഷ്ന, മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്നിവരാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനികള്‍. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ ആഷിക് രാസലഹരി ശേഖരിക്കും ഇത് വിമാനത്താവളം വഴി മാഗി ആഷ്ന കേരളത്തിലെത്തിക്കും. ഇത് പിന്നീട് ഇസ്മയില്‍ സേഠിന് കൈമാറി ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് സംഘത്തിന്‍റെ രീതി. ഒരു തവണ ലഹരിക്കടത്തിന് ഒരു ലക്ഷം രൂപയായിരുന്നു മാഗിക്ക് ലഭിച്ചിരുന്ന കമ്മിഷന്‍.