ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന്‍ ‘ആര്‍.ജി വയനാടന്‍’ വീട്ടിലും ലഹരിയുപയോഗിച്ചിരുന്നുവെന്ന് സംശയം. കൊച്ചിയിലെ വാടകവീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. വീട്ടിലെ മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവിന്‍റെ വിത്തുകളും തണ്ടും കണ്ടെത്തി. അലമാരയിലും കഞ്ചാവിന്‍റെ വിത്തുകളുണ്ടായിരുന്നു. വീടിന് പുറമെ പനമ്പിള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് സിഐ പി. ശ്രീരാജിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് ദിവസം മുന്‍പ് ഇയാള്‍ വീട്ടിലെത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവിരം ലഭിച്ചു.
കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായാണ് ആര്‍.ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ പിടിയിലായത്. എക്സൈസ് കാഞ്ഞാർ വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. സിനിമ സെറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. മേക്ക്പ്പ്മാന് കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.