ted-bundy

വര്‍ഷം 1974. അമേരിക്കയിലെ വാഷിങ്ടണില്‍ നിന്നും 18നും 20നും ഇടയില്‍ പ്രായമുളള കോളജ് വിദ്യാര്‍ഥിനികളെ കാണാതാകുന്നു. പിന്നീട് പലയിടങ്ങളില്‍ നിന്നായി ക്രൂര പീഡനത്തിന് ഇരയായ ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.  മൃതദേഹങ്ങളില്‍ ചിലത്  ലഭിച്ചത് തലയില്ലാതെയാണ് . മറ്റ് ചിലത്  ജനനേന്ദ്രിയം തകര്‍ത്ത് വികൃതമാക്കിയ നിലയിലും. ഒന്നും രണ്ടുമല്ല നാടിനെ നടുക്കിയ മുപ്പതിലേറെ  കൊലപാതകങ്ങള്‍. ഇരയെ തേടിപ്പിടിച്ച് ഭോഗിക്കും. പിന്നീട്  തല വെട്ടിമാറ്റി   മുറിയില്‍ സൂക്ഷിക്കും, ലൈംഗികാസക്തി അടങ്ങുവോളം മൃതദേഹത്തെയും ഭോഗിക്കും . അമേരിക്കന്‍ ജനത ഒരേ സമയം ഭയപ്പാടോടെ നോക്കിക്കാണുകയും ആരാധിക്കുകയും ചെയ്ത അതിസുന്ദരനായ സീരിയല്‍ കില്ലര്‍ ടെഡ് ബണ്ടി എന്ന  സൈക്കോ കില്ലറുടെ  കഥ ഇങ്ങനെയാണ്.

1974 ജനുവരി 4നാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ബണ്ടി തന്‍റെ ആദ്യ ഇരയെ തേടിയെത്തുന്നത്. വാഷിംഗ്ടൺ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായ കാരൻ സ്പാര്‍കിനെ അര്‍ദ്ധരാത്രി അവളുടെ മുറിയില്‍ കയറി കൊടിയ പീഡനത്തിന് ഇരയാക്കിയ ശേഷം മാരകമായി ആക്രമിച്ച്  കടന്നുകളയുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ  പൊലീസ്  കണ്ടത് മുഖത്തും ശരീരത്തിന്‍റെ പലയിടങ്ങളിലുമായി പരുക്കേറ്റ് കിടക്കുന്ന കാരനെയാണ്. ഒരു ലോഹക്കഷ്ണം ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചതെന്നല്ലാതെ  മറ്റു തെളിവുകളൊന്നും തന്നെ പൊലീസിന് ലഭിച്ചില്ല. കാഴ്ച്ചയും കേള്‍വിയും ഭാഗികമായി നഷ്ടപ്പെട്ട കാരനും ആക്രമിയെക്കുറിച്ച് യാതൊരു വിവരവും  നല്‍കാനായില്ല. 

 ഫെബ്രുവരി 1ന് വാഷിംഗ്ടൺ സർവ്വകലാശാലയിലെ മറ്റൊരു വിദ്യാർത്ഥിനിയായ ലിൻഡ ആൻ ഹീലിയയെ കാണാതാകുന്നു. ലിൻഡ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ പരിശോധന നടത്തിയ പൊലീസിന് ബെഡില്‍ നിന്നും ലിന്‍ഡയുടെ രക്തക്കറയല്ലാതെ മറ്റൊരു തെളിവും ലഭിച്ചതുമില്ല. ലിൻഡയുടെ മുറിയിൽ നിന്നും പുറത്തേക്കുള്ള   വാതിൽ തുറന്നു കിടക്കുന്നത് കണ്ട പൊലീസ് ഇത് വെറുമൊരു തിരോധാനമല്ലെന്ന നിഗമനത്തിലെത്തുന്നു. പിന്നീടങ്ങോട്ട് ഓരോ മാസവും ഓരോ പെൺകുട്ടികൾ എന്ന നിലയിൽ സമാനസാഹചര്യത്തില്‍ വിദ്യാര്‍ഥിനികളെ കാണാതാകുന്നു. നഗരത്തിന്‍റെ മുക്കിലും മൂലയും കാര്യമായ അന്വേഷണം പൊലീസ് നടത്തിയെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. പെണ്‍കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഒരാളാണോ അതോ ഒരു സംഘമാണോ എന്നുപോലും കണ്ടെത്താനാകാതെ പൊലീസ് കുഴഞ്ഞു. ഇതിനിടിയില്‍ തന്നെ പലയിടങ്ങളില്‍ നിന്നായി കാണാതായ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ പൊലീസിന് ലഭിച്ചു.

ചിലത് തലയറുത്ത് മാറ്റിയ നിലയില്‍.  മറ്റുചിലത്  മാറിടങ്ങളും ജനനേന്ദ്രിയങ്ങളും തകര്‍ത്ത് ശരീരം കുത്തിക്കീറിയ നിലയില്‍ . പെണ്‍കുട്ടികള്‍ അതിക്രൂരമായ രീതിയില്‍  പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടത്തില്‍  കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷവും പ്രതി ഇരയുടെ ശരീരത്തില്‍ ലൈംഗികാസക്തി തീര്‍ത്തിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പൊലീസിന് ലഭിച്ചു. അപ്പോഴും നഗരത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് തന്‍റെ  വോക്സ് വാഗന്‍ ബീറ്റില്‍ കാറില്‍ ചീറിപ്പാഞ്ഞുപോകുന്ന ടെഡ് ബണ്ടിയെന്ന ചെറുപ്പക്കാരനെ തിരിച്ചറിയാന്‍ പൊലീസിനായില്ല. 

രാത്രി മാത്രം ഇര പിടിക്കാനിറങ്ങിയിരുന്ന ബണ്ടി പിന്നീടത് പകല്‍സമയങ്ങളിലേക്കും മാറ്റി. കോളേജ് വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിട്ടിരുന്ന ബണ്ടി പതിയെ  കൊച്ചു കുഞ്ഞുങ്ങളെയും വേട്ടയാടി.  വാഷിംൻഗ്ടണിൽ മാത്രമായിരുന്നില്ല യൂട്ടായിലും ഒട്ടേറെ പെൺകുട്ടികളെ സമാന രീതിയിൽ കാണാതെയായി. കൃത്യമായൊരു കൊലപാതകശൈലി ടെഡ് പിന്തുടരുന്നുണ്ടായില്ല. ഒന്നുകില്‍ പ്രണയം നടിച്ച് ഇരയെ തന്നിലേക്ക് എത്തിക്കുക അല്ലെങ്കില്‍ മാന്യനായി നടിച്ച് ഇരയോട് പരിചയഭാവം കാണിച്ച് തന്‍റെ കാറില്‍ ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്യുക. ചിലപ്പോള്‍ പോകുന്ന വഴിയില്‍ വെച്ച് തന്നെ ഇരയെ കൊലപ്പെടുത്തും. അല്ലെങ്കില്‍ ദിവസങ്ങോളം പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലും.

വികലാംഗനായി നടിച്ച് കാറില്‍ എത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ചും ഇയാള്‍   സ്ത്രീകളെ കുരുക്കിലാക്കും. കാറിനടുത്ത് എത്തുമ്പോള്‍ ഇയാളുടെ ഭാവം മാറും.സാഹായിച്ച സ്ത്രീയെ ബലപ്രയോഗത്തിലൂടെ കാറിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കും.  ഇതിനിടെ  ടെഡ് ബണ്ടിയുടെ  പിടിയില്‍   നിന്നും രക്ഷപ്പെട്ട ഒരു യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.   വോക്സ് വാഗണ്‍ ബീറ്റിലില്‍ കറങ്ങിനടക്കുന്ന ആറടിയോളം പൊക്കമുള്ള ഒരു വെളുത്ത പുരുഷനാണ് പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിൽ എന്ന്  പൊലീസിന് അതോടെ ബോധ്യപ്പെട്ടു.

1975 ഓഗസ്റ്റ് 16ന് സംശയാസ്പദമായ സാഹചര്യത്തിൽ ബണ്ടിയെ പൊലീസ്‌ അറസ്റ്റ് ചെയ്യുന്നു. മോഷണക്കേസിലെ പ്രതിയാണെന്ന് കരുതിയായിരുന്നു അറസ്റ്റ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പൊലീസിന്   ബണ്ടിലെ വെറുതെ വിടേണ്ടതായി വന്നു. തുടര്‍ന്നുളള അന്വേണത്തില്‍ കാരോള്‍ ഡാറോഞ്ച് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബണ്ടി വീണ്ടും പിടിക്കപ്പെടുന്നു. കേസില്‍ കുറ്റക്കാനെന്ന് തെളിഞ്ഞ ബണ്ടിക്ക് കോടതി പരോളോട് കൂടിയ തടവ് ശിക്ഷ വിധിച്ചു. പരോളില്‍ പുറത്തിറങ്ങയി ബണ്ടി തന്‍റെ വോക്സ്വാഗണ്‍ കാര്‍ വില്‍ക്കുന്നു. വാങ്ങിയ ആളില്‍ നിന്നും ഈ കാറ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പൊലീസിന് മരിച്ച മറ്റുചില പെണ്‍കുട്ടികളുടെ മുടിയിടകള്‍ കാറില്‍ നിന്നും ലഭിക്കുന്നു. ഡിഎന്‍എ പരിശോധനാഫലം  പുറത്തുവന്നതോടെ കൂടുതല്‍ കേസുകള്‍ ബണ്ടിക്ക് മേല്‍ ചുമത്തപ്പെട്ടു.

ടെഡ് ബണ്ടിക്കെതിരെ തെളിവുകൾ ഉണ്ടായിട്ട് പോലും ഏറെ കാലം വിചാരണ നീണ്ടുപോയി. തന്‍റെ കേസ് ബണ്ടി സ്വയം വാദിച്ചു. കുറ്റാരോപിതനായി ജയിലില്‍ കഴിയവേ അയാള്‍ രണ്ടു വട്ടം ജയിൽ ചാടി വീണ്ടും കൊലപാതകങ്ങള്‍ നടത്തി. പക്ഷേ ബണ്ടി വീണ്ടും പിടിയിലായി. കോടതിയിൽ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും തുടക്കത്തില്‍ ബണ്ടി നിഷേധിച്ചു. ഒടുവില്‍  ശാസ്ത്രീയതെളിവുകളടക്കം എതിരാണെന്ന് ബോധ്യപ്പെട്ട ബണ്ടി 1986 ൽ  കുറ്റസമ്മതം നടത്തി. എന്തിനാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന്, കൗമാര കാലം മുതല്‍ പോണോഗ്രാഫിയോടുള്ള അഭിനിവേശമാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത് എന്നായിരുന്നു മറുപടി. തെളിവ് അവശേഷിക്കാതിരിക്കാനാണ് ഇരയെ കൊല്ലുന്നതെന്നും ബണ്ടി പറഞ്ഞു. 30 കൊലപാതകങ്ങളാണ് ബണ്ടിക്ക് മേല്‍ ചുമത്തപ്പെട്ടത് എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 ലേറെ സ്ത്രീകളെ ബണ്ടി കൊന്നൊടുക്കിയിട്ടുണ്ട്. മൃതദേഹം ലഭിച്ചതാകട്ടെ 30 പേരുടെ മാത്രം. 

തെളിയിക്കപ്പെട്ട മുപ്പത്   കേസുകളിൽ കോടതി ബണ്ടിക്ക്   വധശിക്ഷ വിധിച്ചു. 1989 ജനുവരി 24, രാവിലെ 7.16 ന് ഫ്‌ലോറിഡയിലെ സ്‌റ്റേറ്റ് പ്രിസണില്‍ ബണ്ടിയുടെ വധശിക്ഷ നടപ്പാക്കി. ബണ്ടിയുടെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞ് അന്നാട്ടിലെ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍ ഇക്കാലയളവിനുളളില്‍ തന്നെ തന്‍റെ സൗന്ദര്യം കൊണ്ട് ടെഡ് ബണ്ടി വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഇന്നും അമേരിക്കന്‍ നാടുകളില്‍ ടെഡ് ബണ്ടിക്ക് ആരാധകര്‍ ഏറെയാണ്. കില്ലര്‍ പരിവേഷമുണ്ടായിട്ടും ഇരുപതാം നുറ്റാണ്ടില്‍ ‘മോഹവലയം സൃഷ്ടിച്ചവന്‍’ എന്നാണ്‌ ചില രാജ്യാന്തര മാധ്യമങ്ങള്‍ ബണ്ടിയെ വിശേഷിപ്പിച്ചത്‌. ലോകചരിത്രത്തില്‍ ടെഡ്‌ ബണ്ടിയോളം സെലിബ്രിറ്റി പരിവേഷം ഉള്ള സീരിയല്‍ കില്ലര്‍ ഉണ്ടായിട്ടില്ലെന്നതാണ്‌ വാസ്തവം.

ENGLISH SUMMARY:

Ted Bundy: The Infamous Psycho Serial Killer - Biography & Crimes