പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം. കോട്ടയത്ത് കളത്തിപ്പടിയിലാണ് സംഭവം.പിൻഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവൻ സ്വർണവും 3500 രൂപയും കവർന്നത്.
കോട്ടയം കളത്തിപ്പടി സ്വദേശിനി ജയ്നമ്മ ജോയിയുടെ വീട്ടിലാണ് ഇന്നലെ വൈകുന്നേരത്തോടെ കവർച്ച നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്നമ്മയുടെ മകളുടെ മൂന്ന് പവന്റെ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്.
തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചു വച്ചു.തുടർന്ന് രണ്ടുമണിയോടെ ജയ്നമ്മയും, മകളും, കൊച്ചുമകനുമായി കുട്ടിയുടെ സ്കൂളിലേക്ക് പോയി. 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാവിവരം മനസ്സിലാക്കിയത്. കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കുടുംബത്തെ നന്നായി അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അനുമാനിക്കുന്നത്.