jojo-mala-child-news

മാള കുഴൂരിൽ ലൈംഗിക പീഡനശ്രമം എതിര്‍ത്ത ആറു വയസുകാരനെ ഇരുപതുകാരന്‍ കുളത്തിൽ മുക്കിക്കൊന്ന വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. മാള കുഴൂർ സ്വദേശിയായ ആബേലാണ് കൊല്ലപ്പെട്ടത്. ചൂണ്ടയിടാമെന്ന് പറഞ്ഞാണ് പ്രതി ജോജോ ആബേലിനെ വീടിനടുത്തുള്ള കുളത്തിനരികിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ വച്ച് കുഞ്ഞിനെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. അമ്മയോട് പറയുമെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചതോടെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി.

കൊലപാതകത്തിന് പിന്നാലെയാണ് ജോജോയെക്കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. പത്താം ക്ലാസുവരെ പഠിച്ച ജോജോ തൃശൂര്‍ മാള കുഴൂർ സ്വദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. ബാല്യകാലം മുതല്‍ അസ്വഭാവികമായ പെരുമാറ്റരീതികള്‍. അടുത്തുള്ള വീടുകളില്‍ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കും. സ്വഭാവം മനസിലാക്കിയതോടെ നാട്ടുകാര്‍ പതിയെ അകറ്റിത്തുടങ്ങി. 

മദ്യപിക്കും, എന്നാല്‍ കഞ്ചാവ് വലിക്കാറില്ലെന്ന് ജോജോ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ജോജോ അമ്പരപ്പിക്കുന്ന അളവില്‍ ഭക്ഷണം കഴിക്കും. ഒരിക്കല്‍ മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ പിടിക്കപ്പെട്ടു. പിന്നീട് ആറുമാസം കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തില്‍. പുറത്തിറങ്ങുമ്പോള്‍ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സ്വഭാവം കൂടുതല്‍ വഷളായി. വിജനമായ പറമ്പുകളിൽ ജോജോയെ കണ്ടവരുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികത ദൗര്‍ബല്യമാണ്. ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചതും ഇതു കാരണമാണ്. അതേസമയം തെളിവെടുപ്പിനെത്തിയപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍വച്ചുപോലും ജോജോയെ കൈകാര്യം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചത് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന് പിന്നാലെയാണ്.