ചേർത്തലയില്‍ വയോധികയുടെ രണ്ട് പവന്റെ സ്വര്‍ണ മാല ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നു. കിടപ്പുരോഗിയായ ഭർത്താവിനൊപ്പം കഴിയുകയായിരുന്ന വയോധികയുടെ മാലയാണ് പയത്. നെടുമ്പ്രം ഷൺമുഖവിലാസം ക്ഷേത്രത്തിന് സമീപം വാഴുവേലിൽ വീട്ടിൽ ചിദംബരന്റെ ഭാര്യ യശോധയുടെ (76) മാലയാണ് അപഹരിച്ചത്.
സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ചിദംബരൻ അബോധാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലിന് പശു വളർത്തലുള്ള ഇവിടെ കറവക്കാരൻ വരുന്നതിനായി വാതിൽ തുറന്ന സമയം മോഷ്ടാവ് വീടിനുള്ളിൽ കയറുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗം ഇരുമ്പുപാര ഉപയോഗിച്ച് കുത്തിതുറക്കാനും ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് പ്രധാന വാതിൽ കുടുംബം തുറന്നത്.
ഇതിലൂടെ വീടിനുള്ളിൽ കയറിയ മോഷ്ടാവ് യശോധയുടെ മാലപൊട്ടിച്ച് കടക്കുകയായിരുന്നു. ഈ സമയം ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മോഷണ സമയം മകനും മരുമകളും വീട്ടിലുണ്ടായിരുന്നു.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് കേസെടുത്തു.