പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ്ജും ജില്ലാ സെക്രട്ടറിയും ചേർന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ് എഫ്.ഐ.പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്. കാപ്പ കേസ് പ്രതിക്കൊപ്പം എത്തിയ മറ്റൊരാൾ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിൽ ആയിരുന്നു.പോലീസിന്റെ കണക്കില്‍ ഒളിവിലുള്ള പ്രതി മന്ത്രി കൂടി പങ്കെടുത്ത ചടങ്ങിലെത്തി രക്തഹാരം ഏറ്റുവാങ്ങിയിട്ടും പൊലീസ് അറിഞ്ഞില്ലേ? നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തങ്ങള്‍ പുറംതള്ളിയവരെയാണ് സിപിഎം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഇവര്‍ പാര്‍ട്ടിയിലേക്കെത്തിയത് തെറ്റു തിരുത്തി പുതിയ ജീവിതം തുടങ്ങാനെന്ന് മന്ത്രി വീണാജോര്‍ജ്. തൊട്ടുപിന്നാലെ വന്നവരില്‍ ഒരാള്‍ കഞ്ചാവുമായി പിടിയിൽ.അപ്പോള്‍ എക്സൈസിന്റെ ഗൂഢാലോചനയെന്നും ഉദ്യോഗസ്ഥന് സംഘപരിവാര്‍ ബന്ധമെന്നും ഏരിയ സെക്രട്ടറി .ഇങ്ങനെ ന്യായീകരിച്ച് സ്വയം അപഹാസ്യരാകാന്‍ മാത്രം പാര്‍ട്ടി നേതാക്കള്‍ക്ക് ഇവര്‍ ആരാണെന്ന് സമൂഹ മാധ്യമങ്ങളില്‍ അടക്കം ചോദിക്കുന്നത് ഇടതുപക്ഷക്കാര്‍ കൂടിയാണ്.സ്വീകരിച്ച എല്ലാവരെയും അറിയില്ലെന്നും വിശദമായി പരിശോധിക്കണമെന്നും ആണ് ജില്ലാ സെക്രട്ടറിയുടെ പുതിയ നിലപാട്. കൂടുതൽ കേസുകൾ വരാമെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ ഏരിയ ജില്ലാ നേതൃത്വങ്ങള്‍ നില്‍ക്കവെ, ഭൂതകാലം തെളിയുമ്പോള്‍ ഭാവി എന്താകുമെന്ന ചോദ്യം ഉയരവേ ടോക്കിങ്ങ് പോയിന്റില്‍ ഇന്ന് നമ്മള് സംസാരിക്കുന്നു.....ആര്‍ക്കും വരാമോ?