rajini-lal-jailer

വയസ്സാനാലും ഉന്‍ സ്റ്റൈലും അഴകും ഇനിയും ഉന്നെ വിട്ടുപോകലേ.. വി ആര്‍ ആള്‍വെയിസ് ഫോര്‍ യു സാര്‍..ടൈഗർ കാ ഹുക്കും.. ഇതിനൊപ്പം തെന്നിന്ത്യ ഒന്നടങ്കം ലാലേട്ടന്‍ ശൈലിയില്‍ പറയുന്നു, എന്താ മോനേ പടം െകാളുത്തിയില്ലേ...തേരോട്ടമാണ്, പടയോട്ടമാണ് പക്കാ പക്കാ രജനി ഷോ. പടം മുഴുവന്‍ രജനിയുടെ ആറാട്ടെങ്കില്‍ മിനിറ്റുകള്‍ വന്നുപോകുന്ന മോഹന്‍ലാലും ശിവ രാജ്കുമാറും തിരശ്ശീലയ്ക്ക് തീപിടിപ്പിക്കുന്നു. മൂന്ന് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ക്കും ഇരിപ്പിടം വിട്ടുതുള്ളാനും തൊണ്ടപൊട്ടുമാറ് ജയ് വിളിക്കാനും കരുതി വച്ചിട്ടുണ്ട് നെല്‍സണ്‍. അന്നൊരു അവാര്‍ഡ് വേദിയില്‍ റെഡ് കാര്‍പ്പെറ്റിലൂടെ ബൗണ്‍സേഴ്സിന്റെ അവഗണയേറ്റ് അകമ്പടിയില്ലാതെ നടന്നു വന്ന നെല്‍സണ് ജയിലറിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ രജനി സ്റ്റൈലില്‍ തന്നെ ചിരിക്കാം. വീഴ്ചയില്‍ തന്നെ അപമാനിച്ചവര്‍ക്ക് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ജയിലര്‍. പേട്ടയ്ക്ക് ശേഷം രജനി ആരാധകര്‍ക്ക് കിട്ടിയ മുത്താണ് ഈ മുത്തുവേൽ പാണ്ഡ്യന്‍.

ഓര്‍മയുണ്ടോ ആ പഴയ രജനിയെ സിഗററ്റ്  ആകാശത്തേക്ക് വലിച്ചെറിഞ്ഞാലും ചുണ്ടില്‍ പിടിക്കുന്ന, മുടികോതി സ്റ്റൈലായി അതിവേഗം നടക്കുന്ന, കണ്ണിറുക്കി ചിരിക്കുന്ന ആ പഴയ രജനിയെ. ഒരുകാലത്ത് രജനിക്ക് പിന്നില്‍ താനേ ചേരാന്‍ ആ കൂട്ടത്തെ പ്രചോദിപ്പിച്ച രജനികാന്തിനെ ഈ വയസ്സിലും പടച്ച് വച്ചിട്ടുണ്ട് നെല്‍സണ്‍ എന്ന് പറയാതെ പറ്റില്ല. രജനി ഷോ അങ്ങനെ തമിര്‍ത്ത് മുന്നേറുമ്പോള്‍ ലാല്‍ പൂരത്തിനൊരു െകാടിയേറ്റുണ്ട്.

എന്തിന് അധികം സമയം മിനിറ്റുകള്‍ െകാണ്ട് രജനിക്ക് മേല്‍ സ്കോര്‍ ചെയ്ത് തിയറ്റര്‍ പൂരപ്പറമ്പാക്കുന്ന ആ നടത്തം. രജനിയുടെയും ശിവ രാജ്കുമാറിന്റേയും എന്‍ട്രികള്‍ കണ്ടുകഴിയുമ്പോള്‍ ഇനി ബാക്കിയുള്ള ആ മൂന്നാമത്തെ അവതാരത്തിന്റെ സ്ക്രീന്‍ പിറവി എങ്ങനെയായിരിക്കും എന്നൊരു ആകാംക്ഷ തിയറ്ററില്‍ അങ്ങനെ തളം കെട്ടി നില്‍ക്കും. ഫസ്റ്റ് ഹാഫും കഴിഞ്ഞ് നീളുന്ന ആ കാത്തിരിപ്പിന് വിരാമമിട്ടൊരു വരവൊണ്ട് ഒരു ഒന്നൊരവരവ്.  ഇളംമഞ്ഞ കൂളിങ് ഗ്ലാസും പൂക്കളുള്ള ഹാഫ്കൈ ഷർട്ടുമിട്ട് മാത്യൂവായി ലാലേട്ടന്‍. ഇതിഹാസങ്ങളെ ഇങ്ങനെ ഒരു സ്ക്രീനില്‍ ഒരുമിച്ച് കാണാന്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്നവര്‍ക്കുള്ള ആ നിമിഷം. സീറ്റിലരിക്കാതെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകും ഒന്ന് അലറി പോകും ലാലേട്ടന്‍ ആരാധകര്‍. രജനിക്ക് പോന്ന വില്ലനായി നമ്മുടെ വിനായകനും പടം മുഴുവന്‍ മിന്നിക്കത്തിക്കയറുന്നുണ്ട്. മനസ്സിലായോ സാറെ എന്ന തമിഴിലുള്ള മലയാളം കൊഞ്ചലും വില്ലനിസത്തിനപ്പുറം ചിരിയും നിറയ്ക്കുന്നു. 

മാസിന് മാസ്, ക്ലാസിന് ക്ലാസ്, കുടുംബപാസത്തിന് അതും. കേവലം ആരാധകരെ തൃപ്തിപ്പെടുത്തുക മാത്രമാകുന്നില്ല ജയിലറില്‍ നെല്‍സണ്‍. വിനായകനും രജനിയും തമ്മിലുള്ള പോരിലേക്ക് വന്നാണ്  ജാക്കി ഷ്റോഫ് ആരാണ് ഈ മുത്തുവേൽ പാണ്ഡ്യൻ എന്ന ഫ്ലാഷ് ബാക്ക് പറയുന്നത്. 80–90 കളിലെ ആ രജനിയെ ടൈഗറായി അതേ ആവേശത്തോടെ അതേ ചെറുപ്പത്തില്‍ നെല്‍സണ്‍ എടുത്തുവച്ചിട്ടുണ്ട്. കുടുംബപാസത്തിനൊപ്പം യോഗി ബാബു മുതൽ തെലുങ്ക് കോമഡി താരം സുനിൽ വരെ ഒരുക്കുന്ന ചിരിപ്പാസം കുടുംബങ്ങളെയും തിയറ്റിലെത്തിക്കും. അനിരുദ്ധിന്റെ സംഗീതം കൂടിച്ചേരുമ്പോള്‍ ഈ രജനി ട്രീറ്റ് അവിസ്മരണീയമാകുന്നു.

നമ്മള്‍ ഒരു രജനി പടത്തിന് ടിക്കറ്റെടുക്കുമ്പോള്‍ എന്താണ് പ്രതീക്ഷിക്കുന്നത്. രണ്ട് രണ്ടര മണിക്കൂര്‍ ആ മനുഷ്യനെ ഇങ്ങനെ കണ്ടിരിക്കണം. നട, ഉടല്‍, ചിരി അഴക് കാണണം, നോക്കെടാ നോക്ക്, ഈ പ്രായത്തിലും തലൈവരോളം പോന്ന സ്ക്രീന്‍ പ്രസന്‍സ് മറ്റാര്‍ക്കുണ്ട് എന്ന് അടുത്തിരിക്കുന്നവരോട് പറയണം. തലൈവര്‍ ഒരു കസേരയില്‍ ചുമ്മാതിരുന്നാല്‍ പോലും അത് ഇടിവെട്ട് ഇന്റര്‍വെല്‍ പഞ്ചാകുന്ന മാജിക് സമകലിക ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കാണ് അനശ്വരമാവുക. ജനാരവത്തിന് ഇടയില്‍ ഇരുന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ െകാണ്ടാടേണ്ട ഉല്‍സവമാണ് ജയിലര്‍. തമിഴനും മലയാളിക്കും കന്നിഡഗനും ഹിന്ദിക്കാരനും എല്ലാം അത് അങ്ങനെയായി തീരുന്നിടത്ത് ഒരേസ്വരത്തില്‍ പറഞ്ഞുപോകും നമ്മ ജയിച്ചിട്ടേ നെല്‍സാ.. മനസ്സിലായോ സാറെ...