മമ്മൂട്ടിയുമായുള്ള പഴയകാല ഓര്‍മ പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ പുരസ്കാരചടങ്ങിനിടെ ഉണ്ടായ സംഭവമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച വേളയില്‍ ശീനിവാസന്‍റെ ചിന്താവിഷ്ടയായ സീത എന്ന ചിത്രത്തിനും ദേശീയ പുരസ്കാരം ഉണ്ടായിരുന്നു. ഇതേ വേദിയില്‍ തന്നെകുറിച്ചുള്ള തെറ്റായ വിവരം പറഞ്ഞതിന് മമ്മൂട്ടിയുടെ രസകരമായ പ്രതികരണമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. അവാര്‍ഡ് സ്വീകരിക്കുന്നതിന്‍റെ തലേന്ന് നടന്ന റിഹേഴ്സലിലാണ് മമ്മൂട്ടിയുടെ പ്രതികരണം. 

 

"അവാർഡ് ചടങ്ങിനിടയിൽ ജേതാക്കളെ കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നാണ് അവതാരക പറഞ്ഞത്. അതുകേട്ട് മമ്മൂട്ടി നോ എന്ന് ഒറ്റ അലർച്ചയായിരുന്നു. തനിക്ക് ഇത് മൂന്നാമത്തെ ദേശീയ പുരസ്കാരം ആണെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റിൽ ഇരുന്നത്. അന്ന് പ്രസിഡന്‍റ് കെ.ആർ നാരായണൻ ആയിരുന്നു. ഈ അലർച്ച കേട്ട് അദ്ദേഹം പേടിച്ചു പോയി. പുരസ്കാരം ഏറ്റുവാങ്ങാൻ പോയപ്പോൾ പ്രസിഡന്‍റ് മമ്മൂട്ടിയോട് എന്തോ പറയുന്നുണ്ടായിരുന്നു. തന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ എന്നോ മറ്റോ ആയിരിക്കണം. ഞാൻ അത് കേട്ടില്ല. അങ്ങനെ ആയിരിക്കുമെന്ന് തോന്നി. സോറി സാർ എന്ന് മമ്മൂട്ടി പറഞ്ഞതായും തോന്നി. മൂന്ന് തവണ എന്ന് പറയാൻ വിട്ടു പോയതിന് ഇത്രയും ഒച്ച വയ്ക്കണമായിരുന്നോ എന്നാണ് എന്‍റെ സംശയം", ശ്രീനിവാസൻ പറയുന്നു. 

 

 

സമീപകാലത്ത് ആരോഗ്യസ്ഥതി മോശമായതിനെ തുടര്‍ന്ന് സനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടന്‍ പതിയെ സജീവമായിക്കൊണ്ടിരിക്കുകയാണ്. 

 

 

Sreenivasan shares an old memory with Mammootty