തമിഴ് താരം സത്യരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികില്‍ അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ജിവസം പുറത്തുവന്നിരുന്നു. ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സത്യരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ൊരു പെരിയാറിസ്റ്റാണെന്നും തനിക്ക് എങ്ങനെ മോദിയെ അവതരിപ്പിക്കാനാവുമെന്നുമാണ് സത്യരാജ് പറഞ്ഞത്. തമിഴ്മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്‍റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്‍റെ അളവ് എടുക്കാതെ എങ്ങനെ എന്‍റെ പ്രതിമ നിര്‍മിക്കും എന്നാണ്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും,’ സത്യരാജ് പറഞ്ഞു.
ഇതിനോടകം തന്നെ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിരവധി ബയോപികുകളാണ് പുറത്തുവന്നത്. 2019ല്‍ തന്നെ നടന്‍ വിവേക് ഒബ്റോയി നായകനായ ബയോപികാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. പിഎം നരേന്ദ്ര മോദി' എന്ന ടൈറ്റിലിൽ എത്തിയ ചിത്രം ഒമംഗ് കുമാറാണ് സംവിധാനം ചെയ്തത്.