സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ബലാല്‍സംഗം ആരോപിക്കരുതെന്ന് നടി ഷീലു എബ്രഹാം. വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ താന്‍ ഒരിക്കലും കുറ്റം പറയില്ല. അവരുടെ ഭാഗത്ത് ഒരു ശരിയുണ്ടാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണമാകും പലരും വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുന്നത്. അവയെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്നും യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷീലു എബ്രഹാം വ്യക്തമാക്കി.
ചലച്ചിത്രമേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ജനങ്ങള്‍ നേരിട്ട് അറിയുന്നതല്ല അവരെ അറിയിക്കുന്നതാണ്. വര്‍ഷങ്ങളോളം പരസ്പരം അറിയുന്നവര്‍ ഇഷ്ടക്കേടുണ്ടാകുമ്പോഴോ ചതിച്ചെന്നു തോന്നുമ്പോഴോ പകപോക്കാന്‍ കേസുമായി വരും. ബലാല്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനെ കുറ്റംപറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാല്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല
ഓരോ ബന്ധത്തിലേര്‍പ്പെടുമ്പോളും അതിലെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള മാനസികാരോഗ്യം പെണ്കുട്ടികള്‍ക്കുണ്ടാകണം. .കാര്യസാധ്യത്തിനായി ഒരു ബന്ധത്തിലേക്ക് പോകരുത് 'നിയമം സ്ത്രീകളുടെ പക്ഷത്താണെങ്കിലും മോശക്കാരിയാകുന്നത് ഇര എന്ന് വിളിക്കപ്പെടുന്നയാളാണ്. ആണുങ്ങള്‍ രക്ഷപെട്ടുപോകും. അവര്‍ അങ്ങനെയാണ്. അതുകൊണ്ട് സ്ത്രീകള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടതെന്നും ഒരു യുട്യൂബ് ചാനലിനനുവദിച്ച അഭിമുഖത്തില്‍ ഷീലു പറഞ്ഞു
ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സാണ് ഷീലുവിന്റെ പുതിയ ചിത്രം. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഒമർ ലുലുവിനെതിരെ യുവനടി ബലാല്സംഗ പരാതി നല്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒട്ടേറെ തവണ തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു നടിയുടെ പരാതി. പരാതിക്കുപിന്നില്‍ വ്യക്തിവിരോധമാണെന്നായിരുന്നു ഒമർ ലുലു വിന്‍റെ പ്രതികരണം . നേരത്തെ പരാതികാരിയായ നടിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും പിന്നീട് തെറ്റിപ്പിരിഞ്ഞുവെന്നും ഒമര്‍ ലുലു പ്രതികരിച്ചിരുന്നു. സൗഹൃദം തകർന്നത്തിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.