jayasurya-birthday-post-viral-socialmedia

വിവാദങ്ങള്‍ക്കിടെ ജയസൂര്യ ജന്മദിനത്തില്‍ പങ്കുവച്ച പോസ്റ്റര്‍ വൈറലാകുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി തനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നും ജയസൂര്യ കുറിപ്പില്‍ പറയുന്നു.

പീഡന ആരോപണങ്ങള്‍ തന്നെയും കുടുംബത്തെയും വല്ലാതെ തകര്‍ത്തെന്നും ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തി നിരപരാധിത്വം തെളിയാൻ  നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും താരം കുറിപ്പില്‍ അറിയിച്ചു.  സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണെന്നും എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..'ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം’