ANI_20240520684

അമ്മയായ ശേഷം തന്‍റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിന്‍റെ വെളിപ്പെടുത്തല്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഉറക്കക്കുറവും വിശ്രമമില്ലായ്മയും ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത അവസ്ഥ പോലും സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. 'ഉറക്കമില്ലായ്മ പതിവാകുമ്പോള്‍ അത്  മൊത്തത്തില്‍ ബാധിക്കും, ചിലപ്പോഴൊക്കെ അത് നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാനുമാകും. ചില പ്രത്യേക ദിവസങ്ങളില്‍ എനിക്കത് തിരിച്ചറിയാന്‍ കഴിയാറുണ്ട്. ഉറക്കം അലങ്കോലപ്പെടുന്ന ദിവസങ്ങളിലും എന്‍റേതായ കാര്യങ്ങള്‍ നോക്കാന്‍ സമയം ലഭിക്കാത്തപ്പോഴുമൊക്കെ കടുത്ത സമ്മര്‍ദമോ അല്ലെങ്കില്‍ ഊര്‍ജമത്രയും ചോര്‍ന്നു പോകുന്നതായോ തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ തീരുമാനമെടുക്കാനുള്ള കഴിവിനെ പോലും ബാധിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും' ദീപിക കൂട്ടിച്ചേര്‍ത്തു. 

അതിവൈകാരികമായ സാഹചര്യങ്ങളെയും വിമര്‍ശനങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ചുള്ള തന്‍റെ ചിന്തകളും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. വേദനകളും ദേഷ്യവുമൊക്കെ തോന്നുന്നത് സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളെ പോസിറ്റീവായി കണ്ട് അവയില്‍ നിന്ന് പഠിക്കാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറയുന്നു. അമ്മയാകുമ്പോഴുള്ള മാറ്റം അംഗീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ഞൊടിയിടയില്‍ പുതിയ സാഹചര്യങ്ങളോട് എല്ലാവര്‍ക്കും പൊരുത്തപ്പെടാനാവില്ലെന്നും അവര്‍ വെളിപ്പെടുത്തി. 

ഇതാദ്യമായല്ല ദീപിക മാനസികാരോഗ്യത്തെ കുറിച്ച് പൊതുവിടത്തില്‍ സംസാരിക്കുന്നത്. വിഷാദകാലത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ നടന്ന അനുഭവങ്ങള്‍ അവര്‍ ആരാധകരോട് മുന്‍പും പങ്കുവച്ചിട്ടുണ്ട്. 2018ലാണ് ദീപിക സുഹൃത്തും നടനുമായ രണ്‍വീറിനെ വിവാഹം കഴിച്ചത്. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.

ENGLISH SUMMARY:

Deepika Padukone, who welcomed her baby daughter in September 2024, recently opened up about her struggles with burnout and sleep deprivation.