തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വരുന്ന ആക്രണം പലപ്പോഴും പരിധി വിടാറുണ്ടെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. എന്തു ചെയ്‌താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയാണെന്നും വിധവ ആണെന്ന് പറഞ്ഞ് തനിക്കൊന്നും ചെയ്യാനാവില്ലേയെന്നും രേണു ചോദിക്കുന്നു. എല്ലാം കേട്ടു മടുത്തുവെന്നും ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കില്‍ ആരെയെങ്കിലും കെട്ടി ജീവിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയില്‍ രേണു പറഞ്ഞു.
'ഒന്നിനും ഞാൻ ഇല്ല. എന്തു തെറ്റാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ? എല്ലാം കുറ്റമാണ്. കേട്ടു കേട്ടു മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും. എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണെങ്കിൽ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്തു ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം,’ രേണു പറഞ്ഞു.
കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രേണു അഭിനയരംഗത്തേക്കും ചുവടു വച്ചിരുന്നു. ‘മാതാ പിതാ ഗുരു ദൈവം. എന്നിൽ നിന്നും അകന്ന എന്റെ സുധി കുട്ടാ... അനുഗ്രഹിക്കണം,’ എന്നു കുറിച്ചുകൊണ്ടാണ് നാടകത്തിന്റെ പോസ്റ്റർ രേണു പങ്കുവച്ചത്.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഒരു വാഹനാപകടത്തിൽ കൊല്ലം സുധി അപ്രതീക്ഷതമായി ഈ ലോകത്തോടു വിട പറയുന്നത്.