നടന്‍ ബാലക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ഭാര്യ എലിസബത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബാലയുടെ ആദ്യഭാര്യ അമൃത സുരേഷിന്‍റെ സഹോദരി അഭിരാമി. എലിസബത്തിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് പലരും അമൃതയുടെയും അഭിരാമിയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കമന്‍റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അഭിരാമിയുടെ പോസ്റ്റ്.
എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങളെ അകറ്റിനിര്‍ത്തേണ്ട ആവശ്യമുള്ള ചിലരായിരുന്നു അതിനുപിന്നില്‍. സാഹചര്യം വളച്ചൊടിച്ച് അവര്‍ തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ കൂടുതല്‍ അകലമുണ്ടാക്കിയെന്നും അഭിരാമി വെളിപ്പെടുത്തി.
കഴിഞ്ഞദിവസം അഭിരാമിയും അമൃതയും ഒരു ട്രാവല്‍ വ്‌ലോഗ് പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും അമൃതയുടെ മകള്‍ പാപ്പുവിനും ഒപ്പം നടത്തിയ യാത്രയുടെ വിഡിയോ ആണ് പങ്കുവെച്ചത്. ഇതിനുതാഴെയാണ് എലിസബത്തിന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ട് വന്ന കമന്റുകള്‍ വന്നത്. ‘എലിസബത്തിന് എന്തെങ്കിലും തരത്തില്‍ മാനസികമായും വൈകാരികമായും ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാന്‍ ശ്രമിക്കണേ, അഭി-അമൃത. എലിസബത്ത് പറയുന്ന കാര്യങ്ങള്‍ മറ്റാരേക്കാളും നിങ്ങള്‍ക്ക് കുറച്ചുകൂടി മനസിലാക്കാന്‍ കഴിയുമല്ലോ...' എന്നായിരുന്നു കമന്റ്. ഇതിനാണ് അഭിരാമി മറുപടി നൽകിയത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ‘പ്രിയപ്പെട്ട സഹോദരീ,നിങ്ങളുടെ കമന്റിലെ ആത്മാര്‍ഥതയും കരുതലും ഞങ്ങള്‍ മാനിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എലിസബത്തിനെ വീണ്ടും ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടല്‍മൂലം ശ്രമം വിഫലമായി. അവര്‍ സാഹചര്യം വളച്ചൊടിച്ച് ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കി. അതിനുശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് അവര്‍ (എലിസബത്ത്) തീരുമാനിക്കുകയായിരുന്നു.
പിന്തുണ അറിയിച്ച് അവരെ ബന്ധപ്പെടാന്‍ ഞങ്ങള്‍ രണ്ടുപേരും പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകള്‍ക്കൊപ്പം അവര്‍ ഒറ്റയ്ക്ക് പോരാടാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍, ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായും സന്തുഷ്ടരാണ്. അയാള്‍ക്കൊപ്പം വെറും രണ്ടുവര്‍ഷം ജീവിച്ച അവര്‍ക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കില്‍, 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെക്കുറിച്ച് ആലോചിച്ചു നോക്കൂ.
Image Credit: youtube.com/@BalaKokilaofficial
അയാള്‍ ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും എല്ലാവേദനയും സഹിച്ച്, അയാളുടെ ഒരുരൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കുകയും ചെയ്തു. വാസ്തവത്തില്‍, ഒരുതരത്തിലും ഉപകാരപ്പെടരുതെന്ന് ഉറപ്പാക്കാന്‍ അയാള്‍ അയാളുടെ വഴിനോക്കി. ഒരു അച്ഛനെന്ന നിലയില്‍ അയാള്‍ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല. അതുതന്നെ അയാള്‍ എതുതരക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ട്.’