naslen-pic

Image Credit: Instagram/Youtube/https://www.youtube.com/watch?v=g5gv02Q5lbM

മലയാളവും തമിഴും കടന്ന് തെലുങ്കിലും തരംഗം സൃഷ്ടിച്ച പ്രേമലുവിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നസ്ലിന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യിലൂടെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് നസ്ലിന്‍. നസ്ലിന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രൊമോഷനോടനുബന്ധിച്ച് തമിഴ്നാട്ടില്‍ നടന്ന ഒരു ചടങ്ങില്‍ നസ്ലിന്‍ പറഞ്ഞ തമിഴ് ഡയലോഗുകളാണ് വൈറലായിമാറിയത്. 

'ജയ്..ബാലയ്യ..എല്ലാരുമേ നമ്മ ആള്‍കള്‍ താന്‍' എന്നു പറയുന്ന നസ്ലിന്‍റെ വിഡിയോയ്ക്ക് മികച്ച കയ്യടിയാണ് സോഷ്യല്‍ ലോകത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ എത്തിയതായിരുന്നു നസ്ലിനും സിനിമയുടെ അണിയറപ്രവര്‍ത്തകരും. തമിഴ്നാട്ടിലെ എസ്ആര്‍എം കോളജില്‍ നടന്ന ഒരു പരിപാടിയില്‍ സദസിലുളളവരുമായി നസ്ലിന്‍ സംവദിക്കുന്നതാണ് വിഡിയോയിലുളളത്. പരിപാടിക്കിടെ അവതാരകന്‍ നസ്ലിനോട് ചിത്രത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഖാലിദ് റഹ്‌മാന്‍ അസാമാന്യ കഴിവുള്ള സംവിധായകനാണെന്നായിരുന്നു നസ്ലിന്‍റെ മറുപടി. തുടര്‍ന്ന് ചാന്‍സ് ചോദിച്ച് ഖാലിദ് റഹ്‌മാന് മെസ്സേജ് അയച്ച കഥപറയാനൊരുങ്ങിയ നസ്ലിന് നേരെ സദസ്സില്‍നിന്ന് ചോദ്യമുയര്‍ന്നു.

എന്നാല്‍ തനിക്ക് തെലുങ്ക് അറിയില്ലെന്നായിരുന്നു നസ്ലിന്‍റെ മറുപടി.  തെലുങ്ക് ഓഡിയന്‍സ് ഉണ്ടോയെന്ന് തമിഴില്‍ ചോദിച്ച നെസ്ലിന്‍ എല്ലാരുമേ നമ്മ ആള്‍കള്‍ താന്‍ എന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ജയ് ബാലയ്യ എന്ന ഡയലോഗും. നസ്ലിന്‍റെ ഈ മറുപടി സദസിനെയാകെ പൊട്ടിച്ചിരിപ്പിച്ചു. തങ്ങള്‍ വലിയ പ്രഷറിലാണ് നില്‍ക്കുന്നതെന്നും ഇവിടെയുളള വൈവിധ്യം അടുത്തറിയാന്‍ പറ്റുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും നസ്ലിന്‍ കൂട്ടിച്ചേര്‍ത്തു. നസ്ലിന്‍റെ ഈ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. അതേസമയം വ്യാഴാഴ്ച്ച വിഷു റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ബോക്സിങിന്‍റെയും ഒരു പറ്റം പ്ലസ് ടു വിദ്യാര്‍ഥികളുടെയും കഥ പറയുന്ന ചിത്രം തമാശ നിറഞ്ഞ കഥയാണ് പറയുന്നതെന്ന് സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രേമലുവിന് ശേഷം നസ്ലിന്‍റെ മറ്റൊരു ഹിറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.