കയ്യിൽ 800 ദിർഹമുണ്ടെങ്കിൽ വൈകാതെ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് പത്ത് മിനിറ്റുകൊണ്ട് എത്താം. എയർ ടാക്സി സേവന ദാതാക്കളായ ആർച്ചർ ഏവിയേഷനാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടത്. അടുത്ത വർഷം അവസാനത്തോടെ എയർ ടാക്സികൾ രാജ്യത്ത് പ്രവർത്തനക്ഷമമാകും.
കയ്യിൽ പണമുണ്ടെങ്കിൽ ഇനി അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര വെറും പത്ത് മിനിറ്റിൽ ചുരുക്കാം. ഗതാഗതതടസവും അനുഭവിക്കേണ്ട. ചുരുങ്ങിയത് 800 ദിർഹം ചെലവാക്കണമെന്ന് മാത്രം. ഒന്നരവർഷത്തിനകം ഇത് സാധ്യമാകുമെന്നാണ് എയർ ടാക്സി സേവന ദാതാക്കളായ ആർച്ചർ ഏവിയേഷൻ നൽകുന്ന ഉറപ്പ്.
അബുദാബിയിൽ നിന്ന് ദുബായിലേക്ക് പരാമവധി വേണ്ടിവരാവുന്ന സമയം 20 മിനിറ്റാണ്. ഒരു എമിറേറ്റിനുള്ളിൽ തന്നെയാണ് യാത്രയെങ്കിൽ 300 മുതൽ 350 ദിർഹം വരെയാണ് ചെലവ്. യാത്ര എമിറേറ്റുകൾ തമ്മിൽ ആണെങ്കിൽ തുക ഉയരും. എണ്ണൂറ് മുതൽ 1500 ദിർഹം വരെയാണ് ഒരു എമിറേറ്റിൽ നിന്ന് മറ്റ് എമിറേറ്റിലേക്കുള്ള യാത്രനിരക്കായ് കണക്കാനുന്നത്. ദൂരം അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവിൽ കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദൂരമാണ് എയർ ടാക്സി 10 മുതൽ 20 മിനിറ്റുകൊണ്ട് പിന്നിടുക.
അടുത്ത വർഷാവസാനത്തോടെ ആർച്ചറിന്റെ എയർ ടാക്സിൽ പ്രവർത്തനക്ഷമമാകും. 24 മാസത്തിനകം എയർ ടാക്സികൾ രാജ്യത്ത് സർവസാധാരണമാകും. മിഡ്നൈറ്റ് എയർക്രാഫ്റ്റ് നിർമിക്കാനും കമ്പനിയുടെ രാജ്യാന്തര ആസ്ഥാനം അബുദാബിയിൽ സ്ഥാപിക്കാനുമായി ലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് അബുദാബി സർക്കാർ കമ്പനിയിൽ നടത്തിയിരിക്കുന്നത്. ഈ എയർക്രാഫ്റ്റിൽ പൈലറ്റിനൊപ്പം നാല് പേർക്ക് യാത്ര ചെയ്യാം. 500 മുതൽ 4000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാകും. വ്യോമയാന വകുപ്പിന്റെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും റൂട്ട് തീരുമാനിക്കുക. എയർ ടാക്സികളുടെ പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.