കുവൈത്തിലെ അബ്ബാസിയയില്‍ നിന്നും ഒരു നാടിനെയാകെ വേദനയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇന്ന് പുലര്‍ച്ചെ കേട്ടത്. അബ്ബാസിയയിലെ ഫ്ലാറ്റിന് തീപിടിച്ച് മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചെന്ന വാര്‍ത്ത നീരേറ്റുപുറത്തെ വീടിനും നാടിനും ഹൃദയഭേദകമായിരുന്നു. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളയ്ക്കൽ ,ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിൽ വന്ന് വീട്ടുകാരോടും നാട്ടുകാരോടുമൊപ്പം ദിവസങ്ങള്‍ ചിലഴിച്ചാണ് മാത്യുവും കുടുംബവും ഇന്നലെ കുവൈത്തിലേക്ക് തിരിച്ചുപോയത്.
ഇന്നലെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. നാലു മണിക്കൂറുകള്‍ക്കുള്ളില്‍ നാലുപേരുടേയും മരണം സംഭവിച്ചു. എല്ലാവരോടും സ്നേഹമുള്ളവനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു മാത്യുവെന്ന് ബന്ധുക്കള്‍ പറയുന്നു. നാട്ടുകാരുമായും നല്ല അടുപ്പമുള്ളവരായിരുന്നു.15വര്‍ഷത്തോളമായി കുവൈത്തിലാണ് മാത്യുവും കുടുംബവും.നാട്ടില്‍ നിന്നും മറ്റൊരു ദേശത്ത് മാറിനില്‍ക്കാന്‍ താല്‍പര്യമുള്ളവനായിരുന്നില്ലെങ്കിലും ജോലിയുടെ പേരിലാണ് കുവൈത്തില്‍ നില്‍ക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബന്ധുക്കള്‍ അപകടവിവരം അറിയുന്നത്. കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട് അധികം വൈകാതെ നാലുപേരുടേയും ഭൗതികദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുകയാണിപ്പോള്‍ .
എ.സിയിൽ നിന്ന് തീപടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവേധയമാക്കി. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അനേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. ബാങ്കിങ് മേഖലയിലാണ് മാത്യു ജോലിചെയ്തിരുന്നത്. അദാൻ ആശുപത്രിയിലെ നഴ്സായിരുന്നു മരിച്ച ലിനി എബ്രഹാം.