ഇസ്രയേല്‍ സൈന്യം തെക്കന്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സംഘടനയുടെ പൊളിറ്റ് ബ്യൂറോ തലവനാണ് യാഹിയ. റാഫായിലെ അല്‍ സുല്‍ത്താന്‍ മേഖലയില്‍ ഐഡിഎഫ് 828 ബ്രിഗേഡ് നടത്തിയ ആക്രമണത്തിലാണ് ഹമാസ് മേധാവി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത് സിൻവർ തന്നെയെന്ന് ഡിഎൻഎ പരിശോധന നടത്തി ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആക്രമണം നടന്ന മേഖലയിലേക്ക് ഇസ്രയേല്‍ സൈന്യം കടന്ന് മൃതദേഹം കണ്ടെടുത്ത ശേഷം അത് യഹ്യയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനായി വിരലുകള്‍ മുറിച്ചെടുത്ത് ഡിഎന്‍എ പരിശോധന നടത്തി. രണ്ടു പതിറ്റാണ്ട് കാലം ഇസ്രയേലി ജയിലില്‍ കിടന്ന യഹ്യയുടെ വ്യക്തിവിവരങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഹമാസ് മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഇസ്രയേല്‍ നാഷണല്‍ സെന്‍റര്‍ ഓഫ് ഫോറന്‍സിക് മെഡിസിന്‍ ചീഫ് പാത്തോളജിസ്റ്റ് ചെന്‍ കുഗേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ആദ്യം യഹ്യയുടെ പല്ല് ഉപയോഗിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, പിന്നീടാണ് വിരല്‍ മുറിച്ചെടുത്തതെന്നും ചെന്‍ പറയുന്നു. തലയിലേറ്റ ബുള്ളറ്റാണ് യഹ്യയുടെ മരണകാരണമെന്നും ചെന്‍ വ്യക്തമാക്കി. തലയോട്ടി പൊട്ടിത്തെറിച്ചതായും ശരീരത്തില്‍ അതിഗുരുതരമായ പരുക്കുകളേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read: ഹമാസ് തലവന്‍റെ അവസാന നിമിഷങ്ങള്‍; വിഡിയോ പങ്കുവച്ച് ഇസ്രയേല്‍...
ഹമാസ് തലവൻ യഹ്യ സിൻവറിന്‍റെ അന്ത്യനിമിഷങ്ങളുടെ ദൃശ്യങ്ങൾ ഇസ്രയേല്‍ നേരത്തേ പുറത്തുവിട്ടിരുന്നു. റഫായില്‍ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തിന്‍റെ ഡ്രോണ്‍ ദൃശ്യമാണ് പുറത്തുവിട്ടത്. റഫായിലെ തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ പരിക്കേറ്റ് സോഫയില്‍ ഇരിക്കുന്നയാളെയാണ് ദൃശ്യത്തില്‍ കാണുന്നത്. വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റതായി വ്യക്തമായിരുന്നു. തന്‍റെ ദൃശ്യങ്ങൾ ഡ്രോണ്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലാകുമ്പോള്‍ അതിനെതിരെ ഇടത്തേ കയ്യിലെ വടി എറിയുന്നു. പിന്നാലെയാണ് കെട്ടിടത്തിലേക്ക് ഇസ്രയേല്‍ വന്‍തോതില്‍ റോക്കറ്റാക്രമണം നടത്തിയത് .