TOPICS COVERED

ബെയ്റൂട്ടില്‍ ഹസന്‍ നസറല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും  സ്വര്‍ണവും കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍. ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണ് രഹസ്യാന്വേഷണ വിഭാഗം  കണ്ടെത്തിയത് എന്നാണ് ഇസ്രയേലിന്‍റെ അവകാശ വാദം. എന്നാല്‍ ഇസ്രായേലിന്‍റെ വാദം തെറ്റെന്ന്  വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍ ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അഭ്യർഥിച്ചു.

കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് ആവശ്യപ്പെട്ടു.ആശുപത്രിക്കടിയില്‍ ബങ്കര്‍ നിര്‍മിച്ചത് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുള്ളയാണെന്നും സൈനിക വക്താവ് പറഞ്ഞു. ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഈ പണം ഉപയോഗിക്കരുതെന്നും  ഇസ്രയേൽ ആവശ്യപ്പെട്ടു. 

ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു. 

32 വര്‍ഷമായി ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ഹസന്‍ നസറുള്ള  ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.ലെബനനിലെ ഹിസ്ബുള്ളയുടെ നിരവധി ബാങ്കിങ് സംവിധാനങ്ങളും ഇസ്രയേല്‍ തകര്‍ത്തിരുന്നു.

ENGLISH SUMMARY:

Hezbollah hides millions in cash, gold under Beirut hospital, says Israel